ഒരേസമയം ഒന്നിലധികം മിസൈലുകളെ തകര്‍ക്കും; ഇന്ത്യയുടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം - Kerala Times    

ഒരേസമയം ഒന്നിലധികം മിസൈലുകളെ തകര്‍ക്കും; ഇന്ത്യയുടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം

July 24, 2025
missile defence India

ദില്ലി> ഒരു മിസൈൽ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് എംഐആർവി ( മൾട്ടിപ്പിൾ ഇൻഡിപ്പെൻഡന്റ്ലി ടാർജറ്റബിൽ റിഎൻട്രി വെഹിക്കിൾ). ഇന്ത്യയുടെ അഗ്നി-5 മിസൈലിൽ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 10 മുതൽ 12 പോർമുനകളിൽ ഒരൊറ്റ മിസൈലിൽ ഘടിപ്പിക്കാൻ സാധിക്കും. ഇത്തരം മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ ഉദ്ദേശിച്ച സ്ഥലത്ത് എതിരാളിയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ മറികടന്ന് ആക്രമണം നടത്താനാകുമെന്നതാണ് പ്രധാന നേട്ടം.

നിലവിലെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങളെല്ലാം പ്രയോഗിക്കുന്ന മിസൈലുകൾക്ക് ( കിൽ വെഹിക്കിൾ) ഒരു മിസൈൽ പോർമുന മാത്രമേ പ്രതിരോധിക്കാനാകു. എംഐആർവി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിസൈലുകൾ ഉപയോഗിച്ചുള്ള തുടർച്ചയായ ആക്രമണം നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പെട്ടെന്ന് സമ്മർദ്ദത്തിലാക്കും. അതിനാൽ ഇവ പ്രതിരോധം മറികടന്ന് ആക്രമണം നടത്താനുള്ള സാധ്യത സാധാരണ മിസൈലുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഭാവിയിൽ ഇത്തരം മിസൈലുകളിൽ നിന്നുള്ള ഭീഷണി മുന്നിൽ കണ്ട് അതിനെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയ്ക്കും ഇന്ത്യ രൂപം കൊടുക്കുകയാണ്. എംഐആർവി സാങ്കേതികവിദ്യയുടെ പരിഷ്കരിച്ച രൂപമാണ് ഇതിനായി ഉപയോഗിക്കുക. ഒരേസമയം ഒന്നിലധികം പോർമുനകൾ വഹിച്ചെത്തുന്ന മിസൈലുകളെ ഒരേസമയം ഒന്നിലധികം കിൽവെഹിക്കിളുകൾ ഉൾക്കൊള്ളുന്ന മിസൈൽ ഉപയോഗിച്ച് നേരിടുക എന്നതാണ് ഈ തന്ത്രം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഇതിന്റെ പണിപ്പുരയിൽ. ഇത്തരം പ്രതിരോധ മിസൈലുകളിൽ ഒന്നിലധികം കിൽ വെഹിക്കിളുകൾ ഉണ്ടാകും. ഇവയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷിയുമുണ്ടാകും. വ്യോമാതിർത്തി ലംഘിച്ച് വരുന്ന ശത്രുവിന്റെ മിസൈലുകളെ ഇവ നേരിടും. ബാക്കിയെല്ലാം സാധാരണ പ്രതിരോധ സംവിധാനങ്ങളെപ്പോലെ തന്നെ.

കരയിൽനിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന തരത്തിലുള്ള മിസൈൽ ഇന്റർസെപ്റ്ററുകളാണ് എല്ലാ പ്രതിരോധ സംവിധാനങ്ങളിലുമുള്ളത്. ഇവയിലും അങ്ങനെ തന്നെ. എന്നാൽ, ഓരോ ഇന്റർസെപ്റ്റനിലുള്ളിലും ഒന്നിലധികം ചെറിയ കിൽ വെഹിക്കിളുകൾ ഉണ്ടാകും. നിലവിൽ ഈ സാങ്കേതിക വിദ്യ വികസനഘട്ടത്തിലാണ്. പദ്ധതി വിജയിച്ചാൽ ബാലിസ്റ്റിക് മിസൈൽ പ്രതിരോധത്തിൽ ലോകത്തെ നിർണായക ശക്തിയായി ഇന്ത്യ മാറും. ചൈനയുടെ പക്കൽ എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈലുകളുണ്ട്. സമാനമായ സാങ്കേതികവിദ്യ പാകിസ്താൻ സ്വായത്തമാക്കാൻ ശ്രമിക്കുന്നുമുണ്ട്. അതിനാൽ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

Latest from Blog

error: Content is protected !!