വാഷിംഗ്ടൺ > പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ അമേരിക്കൻ മണ്ണിൽ വച്ച് നടത്തിയ ആണവ വിടുവായത്തത്തെ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ ശക്തമായി വിമർശിച്ചു. പാക്കിസ്ഥാൻ യുദ്ധക്കൊതിയന്മാരായ “ഒരു തെമ്മാടി രാഷ്ട്രം” പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ സൈനിക സൈനിക മേധാവിയെ സെപ്റ്റംബർ 11 ലെ വേൾഡ് ട്രെയ്ഡ് സെൻ്റർ ആക്രമണത്തിന് പിന്നിലെ ഭീകരനായ ഒസാമ ബിൻ ലാദനുമായി താരതമ്യം ചെയ്ത അദ്ദേഹം, മുനീറിന്റെ സമീപകാല പരാമർശങ്ങൾ ലോകം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് കേട്ടതിനെ ഓർമ്മിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ “വീണാൽ, അത് ലോകത്തിന്റെ പകുതിയേയും തച്ചുടയ്ക്കും” എന്ന് ഭീഷണിപ്പെടുത്തുന്ന ഫീൽഡ് മാർഷൽ അസിം മുനീറിന്റെ സമീപകാല പ്രസ്താവനകളാണ് വിവാദത്തിന് കേന്ദ്രബിന്ദു. ഫ്ലോറിഡയിലെ ടാമ്പയിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ഒരു യോഗത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. സമാധാനത്തിൻ്റെ നോബൽ സമ്മാനം സ്വപ്നം കണ്ടു നടക്കുന്ന ട്രംപിൻ്റെ അടുക്കളപ്പുറത്തിരുന്ന് നടത്തിയ മുനീറിന്റെ ആണവയുദ്ധ ഭീഷണിയെ ഇന്ത്യ ഔദ്യോഗികമായി അപലപിച്ചു. ആണവായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് പാകിസ്ഥാന്റെ പരമ്പരാഗത രീതിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഒരു മൂന്നാം രാജ്യത്തിന്റെ മണ്ണിൽ നിന്ന് അത്തരം പരാമർശങ്ങൾ നടത്തിയത് തെമ്മാടിത്തരമാണെന്ന വിമർശനം ശക്തമാണ്.
മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞത്
അമേരിക്കൻ മണ്ണിൽ നിന്ന് പാകിസ്ഥാന്റെ ഭീഷണികൾ പൂർണ്ണമായും അംഗീകരിക്കാനാവില്ല. പാകിസ്ഥാന്റെ ആണവ ഭീഷണികൾ തീവ്രവാദ ശക്തികൾക്ക് ആണവായുധങ്ങൾ ഉപയോഗിച്ച് “തെമ്മാടിത്തരം കാണിക്കാൻ” ഒരു മറയായി മാറുമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത നയതന്ത്ര തർക്കങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് പാകിസ്ഥാൻ പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.
അമേരിക്കക്കാർ ഭീകരതയെ ഭീതിയുടെ കണ്ണിലൂടെയാണ് കാണുന്നത്. പല ഭീകരരുടെയും പ്രത്യയശാസ്ത്രപരമായ അടിത്തറ അവർക്ക് മനസ്സിലാകുന്നില്ല. ”അസിം മുനീർ ഒരു സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ്,” അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയിൽ പാകിസ്ഥാന് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമോ എന്നതിനെക്കുറിച്ച് മുനീറിന്റെ പരാമർശങ്ങൾ പലരുടെയും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് റൂബിൻ കൂട്ടിച്ചേർത്തു. ഫീൽഡ് മാർഷലിന്റെ വാചാടോപം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് നമ്മൾ കേട്ടതിനെ ഓർമ്മിപ്പിക്കുന്നതാണ്.
ബലൂചിസ്ഥാൻ പോലുള്ള വേർപിരിഞ്ഞ പ്രദേശങ്ങളെ അംഗീകരിക്കുന്നതുൾപ്പെടെ, പാകിസ്ഥാനെ “നിയന്ത്രിതമായ തകർച്ച” എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിന് വിധേയമാക്കാൻ അന്താരാഷ്ട്ര സമൂഹം അനുവദിക്കണമെന്ന് റൂബിൻ നിർദ്ദേശിച്ചു. പാകിസ്ഥാന്റെ ആണവായുധ ശേഖരം സുരക്ഷിതമാക്കാൻ ഭാവിയിൽ സൈനിക ഇടപെടലിന്റെ ആവശ്യകത പോലും അദ്ദേഹം ഉയർത്തിക്കാട്ടി. ഭാവിയിലെ സുരക്ഷക്ക്, മറ്റ് സീൽ ടീമുകൾ പാകിസ്ഥാനിലേക്ക് പ്രവേശിച്ച് അവരുടെ ആണവായുധങ്ങൾ സുരക്ഷിതമാക്കേണ്ട സമയം അടുത്തിരിക്കുന്നു, ഇല്ലെങ്കിൽ പാക്കിസ്ഥാൻ വളരെ അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയിൽനിന്നു പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു. അസിം മുനീറിന് യുഎസ് വീസ നൽകുന്നതു വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥർ പ്രതികരിക്കാതിരുന്നതിനെയും റൂബിൻ ചോദ്യം ചെയ്തു. അസിം മുനീറിനെ ഉടൻ തന്നെ യോഗത്തിൽനിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തുടർച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങൾ സ്വാധീനിച്ചേക്കാമെന്നും ജോർജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങിവച്ച യുഎസ്-ഇന്ത്യ പങ്കാളിത്തത്തിൽനിന്നു പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കൽ റൂബിൻ അഭിപ്രായപ്പെട്ടു.
