എണ്ണയില്‍ ഇന്ത്യന്‍ തന്ത്രം ഏറ്റു! അന്ന് ആശ്രയം 27 രാജ്യങ്ങള്‍, ഇപ്പോള്‍ 40ലേറെ; നാറ്റോ,യുഎസ് ഭീഷണിയെ വെല്ലുവിളിച്ച് രാജ്യം - Kerala Times    

എണ്ണയില്‍ ഇന്ത്യന്‍ തന്ത്രം ഏറ്റു! അന്ന് ആശ്രയം 27 രാജ്യങ്ങള്‍, ഇപ്പോള്‍ 40ലേറെ; നാറ്റോ,യുഎസ് ഭീഷണിയെ വെല്ലുവിളിച്ച് രാജ്യം

July 25, 2025
Trump ModiCrude Oil

ദില്ലി > ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. എണ്ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ പോലും ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നത് ശ്രദ്ധേയമാണ്. മുമ്പ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ അക്കാലം മാറി. ഇപ്പോള്‍ റഷ്യയാണ് ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ വില്ക്കുന്നത്. അതും ഡിസ്‌കൗണ്ട് നിരക്കില്‍. യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം വന്നപ്പോള്‍ റഷ്യയെ രക്ഷിച്ചതും ഇന്ത്യയുടെ ഈ വാങ്ങലായിരുന്നു.

റഷ്യയെ സാമ്പത്തികമായി വരിഞ്ഞു മുറുക്കാനുള്ള നീക്കങ്ങളാണ് നാറ്റോയും യു.എസും നടത്തുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഉപരോധം റഷ്യക്കുമേല്‍ ചുമത്താന്‍ ശ്രമിക്കുകയുമാണ്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയാണ് നാറ്റോയില്‍ നിന്നുള്ളത്. ആരുടെയും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ആത്മവിശ്വാസത്തിനു പിന്നിൽ?

ഡൊണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം റഷ്യന്‍ എണ്ണയ്ക്കും ഇത് കൊണ്ടുപോകുന്ന കപ്പലുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വിഹിതം കൂടിയതല്ലാതെ കുറഞ്ഞില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 35 ശതമാനവും റഷ്യയില്‍ നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ലിസ്റ്റില്‍ പിന്നാലെയുള്ളത്. മുമ്പ് പത്തില്‍ താഴെ രാജ്യങ്ങളെയായിരുന്നു എണ്ണയ്ക്കായി ഇന്ത്യ ആശ്രയിച്ചിരുന്നത്. സ്വഭാവികമായും എണ്ണ ലഭ്യതയിലുള്ള കുറവ് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. 2020 ആയപ്പോഴേക്കും ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം 27 ആയി ഉയര്‍ന്നു. നിലവില്‍ 40 രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഗയാന, ബ്രസീല്‍ തുടങ്ങി പുതിയ വിപണികളിലേക്ക് എണ്ണയ്ക്കായി എത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

വെല്ലുവിളിച്ച് ഇന്ത്യ

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടി കഴിഞ്ഞദിവസം ഇന്ത്യയെ പേരെടുത്ത് പരാമര്‍ശിക്കാതെ ഒരു മുന്നറിയിപ്പ് നല്കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു അത്. ഇതിനു മറുപടിയായി എവിടെ നിന്ന് എണ്ണ വാങ്ങുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരിയും എണ്ണവാങ്ങലില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് എണ്ണ കിട്ടുമോ അവിടെ നിന്ന് വാങ്ങുമെന്നും അതിന് ആരുടെയും അഭിപ്രായം പരിഗണിക്കില്ലെന്നുമായിരുന്നു പുരി അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളായ റിലയന്‍സും നയാരയും അവരുടെ വാങ്ങലിന്റെ 50 ശതമാനത്തിലേറെയും റഷ്യയില്‍ നിന്നാണ്. ക്രൂഡ് ഓയില്‍ വില ഈ ദിവസങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില 70 ഡോളറിന് അടുത്താണ്. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന ഏതൊരു വര്‍ധനയും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

Latest from Blog

error: Content is protected !!