കൊച്ചി > രണ്ട് വർഷത്തെ ഒറ്റയാൾ പോരാട്ടം വിജയം കണ്ടതിൻ്റെ സന്തോഷത്തിലാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ മെയ്മോൾ പി. ഡേവിസ്. വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് സ്വയം വാദിച്ച് നേടിയ വിജയം മെയ്മോൾക്ക് ഇരട്ടി മധുരമാണ്. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ രണ്ടാമത്തെ ഗഡുവായ 22.5ലക്ഷം രണ്ടാഴ്ചയ്ക്കകം വനം വകുപ്പ് ഹൈക്കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
വന്യജീവിശല്യം കാരണം റിബിൽഡ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാം (ആർ.കെ.ഡി. പി) അനുസരിച്ച് വനംവകുപ്പിന് കൈമാറുന്ന ഭൂമിയുടെ നഷ്ട പരിഹാരത്തിനായാണ് കോതമംഗലം, കോട്ടപ്പടി കുർബാനപ്പാറ പൈനാടത്ത് മെയ്മോൾ ഒന്നരവർഷത്തിലധികം അഭിഭാഷകരില്ലാതെ നിയമ യുദ്ധം നടത്തിയത്. കോട്ടപ്പടി കുർബാനപ്പാറ മേഖലയിലെ 155 കുടുംബങ്ങൾക്കൊപ്പമാണ് മെയ്മോളും ക്യാൻസർ ബാധിതയായ മാതാവ് മോളിയും കൈവശഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാൽ 2023 ഓഗസ്റ്റ് 22ന് നൽകിയ അപേക്ഷയിൽ നടപടിയുണ്ടായില്ല. പട്ടയം നിർബന്ധമാണെന്ന വനം വകുപ്പിൻ്റെ മുട്ടായുക്തിക്കു മുന്നിൽ കീഴടങ്ങാൻ മെയ്മോൾ തയ്യാറായില്ല മറ്റ് അപേക്ഷകർ മടിച്ചുനിൽക്കെ ഹൈക്കോടതിയെ സമീപിച്ചു. വക്കീൽ ഇല്ലാതെ കേസ് സ്വയം വാദിച്ചു. ഒരേ ആവശ്യത്തിൽ രണ്ട് അനുകൂല വിധികൾ സമ്പാദിച്ചു. എന്നാൽ രണ്ട് ഹൈക്കോടതി വിധികളും പാലിക്കാൻ വനം വകുപ്പ് തയ്യാറായില്ല. ഇതേത്തുടർന്ന് മെയ്മോൾ കോടതിയലക്ഷ്യകേസ് ഫയൽ ചെയ്തു. ഇതോടെ ആദ്യ ഗഡു നൽകി വനംവകുപ്പ് തടിയൂരാൻ ശ്രമം നടത്തി. എന്നാൽ തുടർച്ചയായ നിയമ പോരാട്ടത്തിലൂടെ ഹർജിക്കാരി വനംവകുപ്പിൻ്റെ നീക്കങ്ങളെ നേരിടുകയായിരുന്നു
2018ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് റീ ബിൽഡ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാം. വന്യമൃഗശല്യമുള്ള വന പ്രദേശത്ത് താമസിക്കുന്ന, ആദിവാസികൾ അല്ലാത്തവരുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. മൂന്നു മാസത്തിനുള്ളിൽ വനം വകുപ്പ് മുഴുവൻ തുകയും നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി തുടർച്ചയായി വനം വകുപ്പ് ലംഘിക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തതോടെ, 45ലക്ഷം രൂപയിൽ 22.5 ലക്ഷം നൽകി വനംവകുപ്പ് സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനെതിരെ മെയ്മോൾ വീണ്ടും കോടതിയെ സമിപിച്ചപ്പോൾ, വനംവകുപ്പ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തു. അവിടെയും തളരാതെ നിയമ പോരാട്ടം തുടർന്നു. ഒടുവിൽ ഭൂമി കൈമാറ്റത്തിന് മുമ്പ് വനം വകുപ്പ് രണ്ടാം ഗഡു കോടതിയിൽ കെട്ടി വക്കണമെന്ന് ഹൈക്കോടതി വിധിച്ചു. പതിനാല് ദിവസത്തിനുള്ളിൽ 22.5 ലക്ഷം കെട്ടി വക്കാനാണ് വിധി. വനം വകുപ്പ് പണം കെട്ടിവക്കുന്ന മുറക്ക് ഭൂമി വനം വകുപ്പിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയ ശേഷം കോടതിയിൽ നിന്ന് മെയ്മോൾക്ക് തുക കൈപ്പറ്റാം. കോട്ടപ്പടി പ്ലാമുടി കുർബാനപാറ പരേതനായ ഡേവിസിന്‍റെയും മോളിയുടേയും മകളാണ് 33 കാരിയായ മെയ്മോൾ. ചരിത്രത്തിലും ആർക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും പാസായിയിട്ടുണ്ട്. വന്യമൃഗശല്യമുള്ള കൃഷി ഭൂമിയിൽ പിതാവിന്‍റെ മരണശേഷം കൃഷിയെ മാത്രം ആശ്രയിച്ചാണ് ഇവരുടെ ജീവിതം.
