HDFC ERGO യുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു; വാഹനാപകടത്തില്‍ പരിക്കേറ്റ ജോണ്‍സണ്‍ ഉള്ളന്നൂരിന് കോടതിയിൽ നീതി; ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം - Kerala Times    

HDFC ERGO യുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു; വാഹനാപകടത്തില്‍ പരിക്കേറ്റ ജോണ്‍സണ്‍ ഉള്ളന്നൂരിന് കോടതിയിൽ നീതി; ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം

February 21, 2026
file 000000006cfc71fa8376bd0a2c366036

പത്തനംതിട്ട> വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ ജനപ്രതിനിധിക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട എം.എ.സി.ടി (Motor Accidents Claims Tribunal) കോടതി ജഡ്ജി ജി.പി. ജയകൃഷ്ണനാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ശക്തമായ തര്‍ക്കങ്ങള്‍ തള്ളിക്കൊണ്ട് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. നീണ്ട പത്ത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അര്‍ഹമായ നീതി ജോണ്‍സണ്‍ ഉള്ളന്നൂരിനെ തേടിയെത്തുന്നത്.

അപകടം ജീവിതം മാറ്റിമറിച്ചു

2015 നവംബര്‍ 7-ന് രാത്രി 9.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളനട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ അംഗവുമായ ജോണ്‍സണ്‍ പി.ഡി (ജോണ്‍സണ്‍ ഉള്ളന്നൂര്‍) തന്റെ സ്‌കൂട്ടറില്‍ കുളനട ജംഗ്ഷനിലൂടെ സഞ്ചരിക്കുകയായിരുന്നു. പുറകില്‍ നിന്നും അമിതവേഗതയില്‍ വന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മോട്ടോര്‍ സൈക്കിള്‍ ഇടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒന്നാം പ്രതി തമിഴ്‌നാട് സ്വദേശിയായ ഗുണശീലന്‍ ആര്‍. അമിതവേഗത്തിലും അശ്രദ്ധമായും ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തില്‍ ജോണ്‍സന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ പരിക്കുകളെ തുടര്‍ന്ന് 93 ദിവസത്തോളം അദ്ദേഹം വിവിധ ആശുപത്രികളില്‍ ഐ.പി. (Inpatient) ആയി ചികിത്സയിലായിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ അദ്ദേഹത്തിന് ഉയര്‍ന്ന തോതിലുള്ള ശാരീരിക വൈകല്യം സംഭവിച്ചതായി കണ്ടെത്തി.

കോടതിയുടെ നിരീക്ഷണം

അപകടം നടന്ന സമയത്ത് ഇന്‍ഷുറന്‍സ് പോളിസി നിലവിലുണ്ടായിരുന്നതായി ഇന്‍ഷുറന്‍സ് കമ്പനി സമ്മതിച്ചു. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാത്തതും ഡ്രൈവിംഗിലെ പരിചയക്കുറവും ജോണ്‍സന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചെങ്കിലും കോടതി ഇത് തള്ളി.

പത്തനംതിട്ട അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിവിധ ഇനങ്ങളിലായി ജോണ്‍സണ് അനുവദിച്ച പ്രധാന നഷ്ടപരിഹാര തുകകള്‍ ഇവയാണ്: ചികിത്സാ ചെലവുകള്‍ക്കായി 14,81,500.71 രൂപയും, ശാരീരിക വേദനയ്ക്കും കഷ്ടപ്പാടുകള്‍ക്കുമായി 7,50,000 രൂപയും കോടതി അനുവദിച്ചു. ജീവിത സൗകര്യങ്ങളുടെ നഷ്ടത്തിന് 5,00,000 രൂപയും, അപകടത്തെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടത്തിന് 1,59,466 രൂപയും കണക്കാക്കി. കൂടാതെ, ആശുപത്രിയിലേക്കുള്ള യാത്രാ ചെലവുകള്‍ക്കായി 39,859 രൂപയും, പ്രത്യേക ഭക്ഷണക്രമത്തിനും പോഷകാഹാരത്തിനുമായി 1,00,000 രൂപയും, സഹായിയുടെ സേവനത്തിനായി 71,500 രൂപയും കോടതി ഉത്തരവിട്ടു. ഈ തുക ഒരു മാസത്തിനകം HDFC Ergo General Insurance കമ്പനി കോടതിയില്‍ കെട്ടിവയ്ക്കണം.

ഇന്‍ഷുറന്‍സ് കമ്പനിയുടെ തര്‍ക്കങ്ങളും മെഡിക്കല്‍ ബോര്‍ഡും

അപകടത്തിന് പിന്നാലെ ജോണ്‍സന്റെ ശാരീരിക വൈകല്യം സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി ശക്തമായ തര്‍ക്കങ്ങള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹം ജനപ്രതിനിധിയായി തുടരുന്നുവെന്നും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും കാണിച്ച് വൈകല്യം കുറവാണെന്ന് കമ്പനി വാദിച്ചു. ഇത് മൂലം മൂന്ന് തവണയാണ് അദ്ദേഹത്തെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ആദ്യത്തെ പരിശോധനയില്‍ (2021) 75% വൈകല്യം കണ്ടെത്തി. രണ്ടാമത്തെ പരിശോധനയില്‍ (2025 ജനുവരി) 60% വൈകല്യം സ്ഥിരീകരിച്ചു. മൂന്നാമത് കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റേറ്റ് ന്യൂറോ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 74% വൈകല്യം സ്ഥിരീകരിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി എന്ന കാരണത്താല്‍ വൈകല്യം അംഗീകരിക്കാനാവില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കോടതി തള്ളുകയും അവസാന മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം വിധി പ്രസ്താവിക്കുകയുമായിരുന്നു. ഒരു കേസില്‍ തന്നെ മൂന്ന് തവണ മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തുന്നത് അപൂര്‍വ്വമാണെന്ന് ഈ കേസ് ചൂണ്ടിക്കാട്ടുന്നു. പരിക്കിന്റെ ഗൗരവവും ചികിത്സാ കാലയളവും കോടതി മുഖവിലയ്ക്കടുത്തു. ഹര്‍ജിക്കാരന് വേണ്ടി പത്തനംതിട്ടയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് വി. കുറുപ്പ് ഹാജരായി. നീണ്ട പത്ത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അര്‍ഹമായ നീതി ജോണ്‍സണ്‍ ഉള്ളന്നൂരിനെ തേടിയെത്തുന്നത്.

Latest from Blog

error: Content is protected !!