പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും; ഇ-വേസ്റ്റിൽ നിന്ന് വിപ്ലവം തീർക്കാൻ രാജ്യം - Kerala Times    

പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും; ഇ-വേസ്റ്റിൽ നിന്ന് വിപ്ലവം തീർക്കാൻ രാജ്യം

February 21, 2026
IMG 20260221 180435

നിങ്ങളുടെ വീട്ടിലെ മേശവലിപ്പിലോ അലമാരയ്ക്കുള്ളിലോ പൊടിപിടിച്ചു കിടക്കുന്ന പഴയ സ്മാർട്ട്ഫോണുകൾക്ക് ഇനി രാജ്യത്തിന്റെ പ്രതിരോധ നട്ടെല്ലായി മാറാൻ സാധിക്കും. ഇന്ത്യയുടെ തന്ത്രപ്രധാനമായ ഏവിയേഷൻ-പ്രതിരോധ മേഖലകളുടെ ഭാവി ഈ ഇ-വേസ്റ്റ് (e-waste) ശേഖരത്തിലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്മാർട്ട്ഫോണുകളിൽ അടങ്ങിയിരിക്കുന്ന അതിപ്രധാനമായ മിനറലുകൾ വേർതിരിച്ചെടുത്ത് അവ പോർവിമാനങ്ങളുടെയും യാത്രാവിമാനങ്ങളുടെയും ഭാഗങ്ങളാക്കി മാറ്റാനുള്ള തീവ്രമായ പരിശ്രമത്തിലാണ് ഇന്ത്യൻ ശാസ്ത്രലോകം. ‘അറ്റോമിക് സോവറിൻ്റി’ (Atomic Sovereignty) അഥവാ തന്ത്രപ്രധാനമായ അസംസ്‌കൃത വസ്തുക്കളുടെ മേൽ പൂർണ്ണ നിയന്ത്രണം നേടിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം കുതിക്കുന്നത്.

ഒരു ടൺ മണ്ണിൽ നിന്ന് ഖനനം ചെയ്താൽ വെറും 1 മുതൽ 2 കിലോ വരെ മാത്രം ലഭിക്കുന്ന കോബാൾട്ട്, ഒരു ടൺ പഴയ ബാറ്ററികളിൽ നിന്ന് 50 മുതൽ 80 കിലോ വരെ ലഭിക്കുമെന്നാണ് കണക്കുകൾ. അതായത് സാധാരണ ഖനികളേക്കാൾ 40 മടങ്ങ് അധികം മിനറലുകൾ ഇ-വേസ്റ്റുകളിൽ നിന്ന് ലഭിക്കും. ലിഥിയം, കോബാൾട്ട്, നിക്കൽ എന്നിവ അടങ്ങിയ ‘ബ്ലാക്ക് മാസ്’ (Black Mass) എന്ന കറുത്ത പൊടിയാണ് വിമാനങ്ങളുടെ എൻജിനുകളും ബോഡിയും നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ലോഹം (Lohum), അറ്ററോ (Attero) തുടങ്ങിയ കമ്പനികൾ അതിസങ്കീർണ്ണമായ രാസപ്രക്രിയകളിലൂടെയും 900 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ പ്രവർത്തിക്കുന്ന ഓവനുകളിലൂടെയും ഈ മൂലകങ്ങളെ ശുദ്ധീകരിച്ചെടുക്കുന്നു.

വിമാനങ്ങളിലെ സെൻസറുകൾ, ചിറകുകൾ നിയന്ത്രിക്കുന്ന ആക്ച്വേറ്ററുകൾ എന്നിവയുടെ പ്രവർത്തനത്തിന് നിയോഡൈമിയം (Neodymium) കാന്തങ്ങൾ അത്യന്താപേക്ഷിതമാണ്. ഭാരം കുറഞ്ഞതും എന്നാൽ അതീവ ശക്തിയുള്ളതുമായ ഈ കാന്തങ്ങളാണ് പൈലറ്റിന്റെ ജോയ്സ്റ്റിക് ചലനങ്ങളെ വിമാനത്തിന്റെ ദിശയായി മാറ്റുന്നത്. ജെറ്റ് എൻജിനുകൾക്കുള്ളിലെ അതികഠിനമായ ചൂടിനെ പ്രതിരോധിക്കാൻ ഡിസ്പ്രോസിയം (Dysprosium) എന്ന മൂലകവും പഴയ ഗാഡ്‌ജെറ്റുകളിൽ നിന്ന് വീണ്ടെടുക്കാം. ഒരു വിമാനത്തിന്റെ 99.9% ശുദ്ധിയുള്ള ലോഹക്കൂട്ടിൽ 0.1% എങ്കിലും അശുദ്ധി കലർന്നാൽ അത് ആകാശത്ത് വൻ ദുരന്തത്തിന് കാരണമാകും. അതിനാൽ, 20 ഒളിമ്പിക് സ്വിമ്മിംഗ് പൂളുകളിൽ വീഴുന്ന ഒരു തുള്ളി മഷിയെപ്പോലും കണ്ടെത്താൻ കഴിയുന്ന അത്രയും കൃത്യതയോടെയാണ് ഇന്ത്യയിൽ ഈ മിനറലുകൾ ശുദ്ധീകരിക്കുന്നത്.

മിനറലുകൾ വേർതിരിച്ചെടുക്കുന്നതിൽ ഇന്ത്യ വിജയിക്കുന്നുണ്ടെങ്കിലും, അവ വിമാനഭാഗങ്ങളായി മാറ്റാനുള്ള വൻകിട ഫാക്ടറികൾ അഥവാ ‘ഡൊമസ്റ്റിക് കിച്ചൺ’ ഇന്ത്യയിൽ ഇനിയും സജ്ജമാകേണ്ടതുണ്ട്. നിലവിൽ നമ്മൾ വേർതിരിച്ചെടുക്കുന്ന ‘ബ്ലാക്ക് മാസ്’ 100 ശതമാനവും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. ചൈന ഈ രംഗത്ത് വിജയിച്ചത് അവർ മിനറലുകൾ ശേഖരിക്കുക മാത്രമല്ല, അവ ഉപയോഗിച്ച് വിമാനഭാഗങ്ങൾ നിർമ്മിക്കാനുള്ള സംവിധാനം കൂടി സ്വന്തമാക്കിയത് കൊണ്ടാണ്. ഇന്ത്യയും ഈ ലൂപ്പ് പൂർത്തിയാക്കിയാൽ പ്രതിരോധ മേഖലയിൽ മറ്റൊരു രാജ്യത്തെയും ആശ്രയിക്കേണ്ടി വരില്ല.


Latest from Blog

error: Content is protected !!