കണ്ണൂർ> സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. പയ്യന്നൂരിൽ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കും. തലശ്ശേരിയിൽ എ എൻ ഷംസീറിന് പകരം കാരായി രാജന്റെ പേര് പരിഗണനയിൽ. എം വി ജയരാജന്റെ പേരും ഈ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ. പി കെ ശ്യാമള സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.
മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജിനെയാണ് പരിഗണിക്കുന്നത്. ശൈലജയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മേൽ കമ്മിറ്റി തീരുമാനമെടുക്കും. ശൈലജയെ മത്സരിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കിൽ തളിപ്പറമ്പിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർക്കാണ് പ്രഥമ പരിഗണന. എം വി നികേഷ് കുമാറിന്റെയും പി ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല.
അഴീക്കോട് കെ വി സുമേഷ് തന്നെ മത്സരിക്കും. കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കണ്ണൂർ, കൂത്തുപറമ്പ് സീറ്റുകളിൽ ഘടക കക്ഷികൾ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയുടെ മണ്ഡലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽക്കമ്മറ്റിയാണ് തീരുമാനം എടുക്കുക.
ഇതിനിടയിൽ ഷൈലജയടക്കം മുതിർന്ന നേതാക്കളെ മാറ്റിനിർത്താനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ തന്നെ മുതിർന്ന നേതാക്കളെ വെട്ടിനിരത്തി മരുമകന് വഴിയൊരുക്കുകയാണ് പിണറായി എന്നാണ് വിമർശനം. എം വി ഗോവിന്ദൻ്റെ ഭാര്യക്ക് സീറ്റ് നൽകുന്നതിലൂടെ പാർട്ടിയിലെ എതിർപ്പ് ഒഴിവാക്കാനാകുമെന്നാണ് പിണറായി കണക്ക് കൂട്ടുന്നത്. മുന്നണിക്ക് ഭരണം കിട്ടിയില്ലെങ്കിലും മരുമകൻ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് അവരോധിക്കണമെന്ന കണക്കുകൂട്ടലിലാണ് പിണറായി വിജയനെന്നാണ് സൂചന.
