ശ്രീലങ്കന്‍ തീരത്ത് ആക്രമിക്കപ്പെട്ടത് ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍; കടലിനടിയില്‍ യുഎസ് അന്തര്‍വാഹിനിയുടെ അപ്രതീക്ഷിത ആക്രമണം; കാണാതായ 101 പേര്‍ക്കായി തിരച്ചില്‍ - Kerala Times    

ശ്രീലങ്കന്‍ തീരത്ത് ആക്രമിക്കപ്പെട്ടത് ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍; കടലിനടിയില്‍ യുഎസ് അന്തര്‍വാഹിനിയുടെ അപ്രതീക്ഷിത ആക്രമണം; കാണാതായ 101 പേര്‍ക്കായി തിരച്ചില്‍

March 4, 2026
IMG 20260304 193134

കൊളംബോ> ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ ‘ഐ.ആര്‍.ഐ.എസ് ഡെന’ തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്. കപ്പലിലുണ്ടായിരുന്ന നൂറിലധികം പേരെ കാണാതായതായാണ് വിവരം. ശ്രീലങ്കന്‍ സമുദ്രപരിധിക്ക് തൊട്ടുപുറത്ത് ബുധനാഴ്ചയാണ് സംഭവം. ഇന്ത്യയില്‍ നടന്ന നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് ഈ ആക്രമണം അരങ്ങേറിയത്.

ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂവിലും ‘മിലന്‍’ നാവികാഭ്യാസത്തിലും പങ്കെടുത്ത ശേഷമാണ് ഐ.ആര്‍.ഐ.എസ് ഡെന ഇറാനിലേക്ക് മടങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ ശ്രീലങ്കയുടെ തെക്കന്‍ മേഖലയായ ഗാലെയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. യു.എസ് അന്തര്‍വാഹിനിയാണ് കപ്പലിനെ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ അന്തര്‍വാഹിനി ആക്രമണത്തിന് ഇരയായെന്ന അപായ സന്ദേശം മുങ്ങുന്നതിന് മുന്‍പ് കപ്പലില്‍ നിന്ന് ലഭിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നും ഇറാനിലേക്കുള്ള മടക്കയാത്രയിലാണ് ബുധനാഴ്ച പുലര്‍ച്ചെ കപ്പല്‍ ആക്രമിക്കപ്പെടുന്നത്. ശ്രീലങ്കയുടെ തെക്കന്‍ മേഖലയായ ഗാലെയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സഞ്ചാരപാതയിലാണ് സംഭവം. ഇത് ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്താണ്. അപകടത്തെ പറ്റി കപ്പലില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ നേവിയുടെ കപ്പലും യുദ്ധവിമാനങ്ങളും ശ്രീലങ്കന്‍ എയര്‍ഫോഴ്‌സും ചേര്‍ന്ന് കപ്പലില്‍ നിന്നും സൈനികരെ രക്ഷിച്ചു.

180 ജീവനക്കാരുണ്ടായിരുന്ന ‘ഐറിസ് ഡെന’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം ശ്രീലങ്കന്‍ നാവികസേന സ്ഥിരീകരിച്ചു. ആക്രമിച്ചത് യുഎസ് അന്തര്‍വാഹിനിയെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ അപകടത്തിലാണെന്ന വിവരമാണ് ശ്രീലങ്കന്‍ നാവികസേനയ്ക്ക് ലഭിച്ചെന്നും നാവിക സേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിന് കപ്പലുകളും വിമാനങ്ങളും അയച്ചുവെന്നും വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പാര്‍ലമെന്റില്‍ അറിയിച്ചു. ആക്രമണത്തില്‍ തകര്‍ന്ന കപ്പലില്‍നിന്ന് 101 പേരെ കാണാതായതായും 78 പേര്‍ക്ക് പരിക്കേറ്റതായും ശ്രീലങ്കന്‍ നാവികസേനയെയും പ്രതിരോധ മന്ത്രാലയത്തെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കപ്പലില്‍നിന്ന് ലഭിച്ച അപായസന്ദേശത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കന്‍ സൈന്യം രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാര്‍ലമെന്റിനെ അറിയിച്ചു. തെക്കന്‍ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതിനിടെ, മേഖലയില്‍ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്.

ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. അയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ പുകയുന്ന യുദ്ധം ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ ഗാലെയിലെ നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ആശുപത്രി പരിസരത്തും ശ്രീലങ്ക അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest from Blog

error: Content is protected !!