ദില്ലി > കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള കുറ്റത്തിന് 37 വർഷംമുൻപ് ടിടിഇയെ (ടിക്കറ്റ് പരിശോധകൻ) പിരിച്ചുവിട്ട റെയിൽവേ നടപടി സുപ്രീംകോടതി റദ്ദാക്കി. നീണ്ട വ്യവഹാരങ്ങൾക്കിടെ മരിച്ചുപോയ ഉദ്യോഗസ്ഥന് അർഹമായ പെൻഷൻ ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും നിയമപരമായ അവകാശികൾക്ക് മൂന്നുമാസത്തിനകം നൽകാനും ഉത്തരവിട്ടു.
1988-ൽ ദാദർ-നാഗ്പുർ എക്സ്പ്രസിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിലാണ് ടിടിഇ വി.എം. സൗദാഗറിനെ പിടികൂടിയത്. യാത്രക്കാരിൽനിന്ന് കൈക്കൂലി വാങ്ങി, ഡ്യൂട്ടി പാസുകൾ വ്യാജമായി സൃഷ്ടിച്ചു തുടങ്ങിയ കുറ്റത്തിന് 1996-ൽ സൗദാഗറിനെ പിരിച്ചുവിട്ടു. എന്നാൽ, പിരിച്ചുവിടാനുള്ള റെയിൽവേയുടെ ഉത്തരവ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ 2002-ൽ റദ്ദാക്കി.
ഇതിനെതിരേ റെയിൽവേ നൽകിയ അപ്പീലിൽ ട്രിബ്യൂണലിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് റദ്ദാക്കി. ഹൈക്കോടതി നടപടി ചോദ്യംചെയ്താണ് സൗദാഗർ 2019-ൽ സുപ്രീംകോടതിയെ സമീപിച്ചത്. ട്രിബ്യൂണൽ നടപടി ശരിവെച്ച സുപ്രീംകോടതി, ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. ഉദ്യോഗസ്ഥനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ സാക്ഷികളെ ക്രോസ്‌വിസ്താരം നടത്താൻ ഉദ്യോഗസ്ഥന് അവസരം നൽകിയില്ലെന്നതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
