കൊച്ചി: സർക്കാരിനെതിരായ വിമർശനങ്ങളും വിയോജിപ്പും പൗരരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും നേരിട്ട് നൽകുന്നതാണ് നല്ലതെന്നും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെപേരിൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. വിമർശനത്തിനുള്ള സ്വാതന്ത്ര്യവും അതിലുൾപ്പെടുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പൊതുജീവിതക്രമത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് അഭിപ്രായപ്രകടനം നിയന്ത്രിക്കാനാകുക. സർക്കാർ നടപടികളെ വിമർശിക്കുന്നത് ഇതിന്റെ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർചെയ്തത്. അവശ്യസേവനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയമത്തിൽപ്പറയുന്ന അവശ്യസേവനങ്ങളുടെ പട്ടികയിൽ വരുന്നില്ലെന്ന്് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിനെതിരായ ആഹ്വാനങ്ങളോ ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിഷയമോ ഈ കേസിൽ ഇല്ലെന്നും വിലയിരുത്തിയാണ് തുടർനടപടികൾ റദ്ദാക്കിയത്.
