നൂക്ക്> ഡെന്മാർക്കിനുകീഴിലെ സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവുംവലിയ ദ്വീപുമായ ഗ്രീൻലൻഡ് വേണമെന്ന് യുഎസ് ആവർത്തിച്ചുകൊണ്ടിരിക്കെ, അവിടേക്ക് സൈനികരെ അയച്ച് യൂറോപ്യൻരാജ്യങ്ങൾ. യുഎസുൾപ്പെട്ട സൈനികസഖ്യമായ ‘നാറ്റോ’യിലെ അംഗങ്ങളായ ഫ്രാൻസ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങളുടെ സൈനികർ വ്യാഴാഴ്ച ഗ്രീൻലൻഡിലെത്തി. ദ്വീപിന്റെ കാര്യത്തിൽ യുഎസുമായി ഡെന്മാർക്കിന്റെയും ഗ്രീൻലൻഡിന്റെയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണിത്. ചർച്ചയിൽ ‘അടിസ്ഥാനപരമായ ഭിന്നതകൾ’ക്ക് പരിഹാരമായില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിരീക്ഷണത്തിനായാണ് തങ്ങളുടെ സൈന്യത്തെ ഗ്രീൻലൻഡ് തലസ്ഥാനമായ നൂക്കിൽ വിന്യസിക്കുന്നതെന്ന് യൂറോപ്യൻരാജ്യങ്ങൾ ബുധനാഴ്ച പ്രഖ്യാപിച്ചു.
ഗ്രീൻലൻഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഗ്രീൻലൻഡിന്റെയും ഡെന്മാർക്കിന്റെയും വിദേശകാര്യമന്ത്രിമാർ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തിയത്. അതിൽ യുഎസ് വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു. എന്നാൽ, അടിസ്ഥാനപരമായ വിയോജിപ്പുകളൊന്നും കൂടിക്കാഴ്ചയിൽ പരിഹരിക്കാനായില്ലെന്നും ദ്വീപ് പിടിക്കാനുള്ള ട്രംപിന്റെ ഇംഗിതം വളരെ സ്പഷ്ടമായെന്നും ചർച്ചയ്ക്കുശേഷം ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്ക് റുസ്മുസെൻ പറഞ്ഞു. ചർച്ചയിൽ സൈനികനടപടിയിലൂടെയല്ലാതെ ഗ്രീൻലൻഡ് ഡെന്മാർക്കിൽനിന്ന് വിലകൊടുത്തുവാങ്ങാനുള്ള സാധ്യതയും യുഎസ് മുന്നോട്ടുവെച്ചിരുന്നു.
വിന്യാസം നിരീക്ഷണത്തിന്
വരുംദിവസങ്ങളിൽ ദ്വീപിൽ നാറ്റോ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും അവരുടെ കൂടുതൽ കപ്പലുകളും സേനാവിമാനങ്ങളുമെത്തുമെന്നും ഗ്രീൻലൻഡ് ഉപപ്രധാനമന്ത്രി മ്യൂട്ട് എഗെഡ് പറഞ്ഞു. ആർട്ടിക്കിലെ സുരക്ഷ ശക്തമാക്കാൻ ഒരു പ്രവർത്തകസംഘമുണ്ടാക്കിയിട്ടുണ്ടെന്നും യുഎസിന്റെ മോഹം തടയാനുള്ള എല്ലാശ്രമങ്ങളും തുടർന്നും നടത്തുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡെറിക്സൺ പറഞ്ഞു.
ഡെന്മാർക്കിന്റെ ക്ഷണപ്രകാരമാണ് നൂക്കിലേക്ക് സേനയെ അയക്കുന്നതെന്നും ചൈനയും റഷ്യയും ആർട്ടിക് മേഖലയിലുയർത്തുന്ന ഭീഷണി നേരിടാനാണിതെന്നും ജർമനി പറഞ്ഞു. ആദ്യ ബാച്ച് ഫ്രഞ്ച് സൈന്യം നൂക്കിലേക്ക് പുറപ്പെട്ടെന്നും ബാക്കിയുള്ളവർ ഉടനെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. യൂറോപ്യൻ ദൗത്യത്തിന്റെ ഭാഗമായി ഒരു സൈനികോദ്യാഗസ്ഥനെ അയക്കുമെന്ന് നെതർലൻഡ്സ് അറിയിച്ചു. അതേസമയം, ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും ഭീഷണിയാകുന്നെന്ന വ്യാജപ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രീൻലൻഡിൽ നാറ്റോ നടത്തുന്ന സൈനികവിന്യാസം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് റഷ്യ പറഞ്ഞു.
റഷ്യയെയും ചൈനയെയും നേരിടാൻ ഡെന്മാർക്കിനാകില്ല -ട്രംപ്
വാൻസും ഗ്രീൻലൻഡ്-ഡാനിഷ് പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ത്തുശേഷവും, ദ്വീപ് ഏറ്റെടുക്കാനുള്ള ഒരു സാധ്യതയും തള്ളിക്കളയില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യയോ ചൈനയോ ഗ്രീൻലൻഡ് പിടിച്ചാൽ അവരെ നേരിടാൻ ഡെന്മാർക്കിനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീൻലൻഡ് കരസ്ഥമാക്കാൻ നാറ്റോ യുഎസിനെ സഹായിക്കണമെന്ന് ചർച്ചയ്ക്കുമുൻപ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.ജനുവരി മൂന്നിന് വെനസ്വേലയിൽ അധിനിവേശം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനുശേഷമാണ് ഗ്രീൻലൻഡിനുമേൽ യുഎസ് സമ്മർദം ശക്തമാക്കിയത്.
