കൊച്ചി> കോതമംഗലം നിയമസഭ സീറ്റ് സംബന്ധിച്ച് യുഡിഎഫിൽത്തന്നെ ആശങ്ക നിറയുകയാണ്. ഒരു കാലത്ത് യു ഡി എഫിൻ്റെ കുത്തക സീറ്റായിരുന്ന കോതമംഗലം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കൈവിട്ടു. 2016ലെ തിരഞ്ഞെടുപ്പിൽ ടി യു കുരുവിളയും 2021 ൽ ഷിബു തെക്കുംപുറവും എൽഡിഎഫിലെ ആൻ്റണി ജോണിനോട് പരാജയപ്പെട്ടു. ഇത്തവണ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന മുറവിളി ഉയരുന്നുണ്ട്. കോൺഗ്രസിലെ നല്ലൊരു വിഭാഗം ഷിബുവിനെതിരാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിബുവിനെതിരെ ഇടതുപക്ഷം ഉയർത്തിയ കൊള്ളപ്പലിശക്കാരൻ എന്ന ആരോപണത്തിൽ നിന്ന് പുറത്ത് കടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നാണ് യുഡിഎഫിനുള്ളിലെ വിലയിരുത്തൽ. എൻ്റെ നാട് എന്ന ജനകീയ കൂട്ടായ്മ വഴി ഇതിനെ മറികടക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. 5 വർഷം മണ്ഡലത്തിൽ പ്രവർത്തിച്ചെങ്കിലും ഒരു ജനകീയ മുഖമാകാൻ ഷിബുവിന് സാധിച്ചിട്ടുണ്ടോ എന്നതിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്. തുടർച്ചയായി മൂന്നാമതും ജനവിധി തേടാൻ നിലവിലെ എംഎൽഎ ആൻ്റണി ജോൺ ഒരുങ്ങുമ്പോൾ, മണ്ഡലത്തിലെ യുഡിഎഫിലെ തന്നെ എതിർപ്പുകളെ മറികടക്കാൻ ഷിബുവിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്.
