തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ സംസ്ഥാനത്തെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. നിരവധി എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന ജില്ലകൾ പോലുമുണ്ട് കേരളത്തിൽ. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിന് കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. എന്നാൽ തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.
ആളില്ലാ വീടുകൾ 61,000
സംസ്ഥാനത്ത് ആളില്ലാ വീടുകൾ 6 ലക്ഷത്തിലധികം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദേശത്തേക്കു പോയവർ അവിടെതന്നെ സ്ഥിരതാമസമാക്കിയതോടെയാണ് വീടുകൾ അടച്ചുപൂട്ടപ്പെട്ടത്. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പല ജില്ലകളിലും ഗ്രാമപഞ്ചായത്ത് പരിധിയിൽ ശരാശരി 900 ൽ അധികം വീടുകൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് കാലത്തിനു ശേഷമാണ് പലരും വിദേശത്തേക്കു സ്ഥിരതാമസമാക്കിയത്.
വയോധികർ ക്യാമറയിൽ
സംസ്ഥാനത്ത് വയോധികർ മാത്രം കഴിയുന്ന വീടുകളുടെ എണ്ണത്തിലും ക്രമാതീതമായ വർധനയുണ്ട്. മക്കളും കൊച്ചുമക്കളുമെല്ലാം വിദേശത്തായതിനാൽ അവർ അവിടെയിരുന്നു വയോധികരായ മാതാപിതാക്കളെ ക്യാമറ നിരീക്ഷണം നടത്തുകയാണ്. ഭക്ഷണം പോലും പുറമേനിന്ന് ഓർഡർ നൽകി മാതാപിതാക്കൾക്കു കൃത്യമായി എത്തിച്ചു നൽകും. രാത്രിയിൽ കൂട്ടുകിടക്കാനും ആളുകളെ ക്രമീകരിച്ചിട്ടുണ്ട്. ചികിത്സാ കാര്യങ്ങൾ ആശുപത്രികളും വീടുകളിലെത്തി ക്രമീകരിച്ചു നൽകും. ഇത്തരത്തിലുള്ള ജീവിതരീതികളിലേക്കു വയോധികരും ഇഴകിച്ചേർന്നിരിക്കുകയാണ്.
കാടുകയറി കൃഷിയിടങ്ങൾ
കാർഷിക മേഖലയുടെ തകർച്ച സംസ്ഥാനത്തിൻ്റെ സാമ്പത്തികാടിത്തറയെയും ബാധിച്ചു. റബറിനു വിലസ്ഥിരത ഇല്ലാതെ പോയതോടെ കർഷകർ മറ്റു കൃഷികളിലേക്കു കടന്നു. എന്നാൽ, പന്നിയും ആനയും എല്ലാം കാടുവിട്ട് നാട്ടിൽ താമസമാക്കിയതോടെ ഇതര കൃഷികളുടെ പ്രതീക്ഷയും അസ്തമിച്ചു. പല ജില്ലകളിലും വനമേഖലയിൽനിന്ന് കാട്ടുപന്നി കിലോമീറ്ററുകൾ താണ്ടി ജില്ലയുടെ പടിഞ്ഞാറൻ മേഖല വരെ എത്തി. നെൽക്കൃഷിയെ അടക്കം കാട്ടുപന്നിയുടെ ശല്യം ബാധിച്ചു. ഇതോടെ കൃഷിയിടങ്ങൾ കർഷകർ തരിശിട്ടു തുടങ്ങി.
വന്യമൃഗങ്ങൾ
കാടുകയറിയ കൃഷിയിടങ്ങളിലേക്കു കൂടുതൽ കാട്ടുമൃഗങ്ങൾ താമസമാക്കിത്തുടങ്ങി. ആവാസ വ്യവസ്ഥയെതന്നെ ബാധിക്കുന്ന തരത്തിലേക്കാണ് ഇപ്പോഴത്തെ കാട്ടുമൃഗ പ്രശ്നങ്ങൾ. കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ പലതും കടലാസിൽ ഒതുങ്ങി. പ്രധാന നദികളെല്ലാം മാലിന്യം നിറഞ്ഞ് നശിച്ചു.
കാർഷിക വിളകൾക്കു ന്യായമായ വില ലഭിക്കാത്തതും സംഭരണത്തിന് അടക്കം സൗകര്യം ഇല്ലാത്തതും കർഷകരെ ബാധിച്ചു.
