അധികാരം പിടിക്കാനും പിടിച്ചാലും ചെന്നിത്തല; ഹൈക്കമാൻ്റ് നൽകുന്ന സൂചനയെന്ത്? - Kerala Times    

അധികാരം പിടിക്കാനും പിടിച്ചാലും ചെന്നിത്തല; ഹൈക്കമാൻ്റ് നൽകുന്ന സൂചനയെന്ത്?

February 25, 2026
file 00000000ea7071faac635972eb9e3937

തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ചത് കേരളത്തില്‍ ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ എല്ലാ സാമൂഹികവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടും അവരുമായെല്ലാം ആശയവിനിമയം നടത്തിയുമാണ് പാര്‍ട്ടി മുന്നോട്ടുപോയിട്ടുള്ളത്. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകുവാന്‍ കഴിയുന്ന നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിനെ എക്കാലവും നയിച്ചിട്ടുള്ളത്. കെ കരുണാകരന്‍, ഏ.കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളെല്ലാം അത്തരത്തില്‍ വിപുലമായ സാമൂഹ്യ ബന്ധങ്ങളുള്ളവരായിരുന്നു. ആ ശ്രേണിയില്‍ ഇപ്പോഴുള്ള ഏക നേതാവ് രമേശ് ചെന്നിത്തലയാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ഈ ഭാരിച്ച ഉത്തരവാദിത്വമേല്‍പ്പിച്ചത്. അധികാരം കിട്ടിയാൽ മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യനാണെന്ന സന്ദേശം കൂടിയാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വക്കുന്നത് .

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്. അകന്ന് നില്‍ക്കുന്ന മത സാമുദായിക വിഭാഗങ്ങളെയും അതോടൊപ്പം പുതിയ തലമുറയെയും കോണ്‍ഗ്രസിലേക്ക് ചേര്‍ത്ത് നിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ബിജെപിയുടെ ആഴത്തിലുള്ള വേരോട്ടം രണ്ടുമുന്നണികളുടെയും കണക്കുകൂട്ടലുകളെ തകിടം മറിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളായി ഒരു കാലത്ത് കരുതപ്പെട്ടിരുന്ന മുന്നോക്ക സമുദായങ്ങള്‍ ബിജെപിയുമായി വളരെ അടുത്തുകൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷ മതവിഭാഗത്തിലെ മിക്കവാറും എല്ലാ സമുദായങ്ങളും കോണ്‍ഗ്രസിനോട് അകന്നു കഴിഞ്ഞിരിക്കുന്ന രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ക്രൈസ്തവ വിഭാഗങ്ങളും കോണ്‍ഗ്രസിനോട് ഇപ്പോള്‍ പഴയ പോലെ അനുഭാവം കാണിക്കുന്നില്ല. ഈ വെല്ലുവിളികളെയെല്ലാം നേരിടാന്‍ രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള ഒരു നേതൃത്വം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ഒമ്പത് വര്‍ഷം കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലക്ക് സാമുദായിക നേതൃത്വങ്ങളുമായി നല്ല ബന്ധമാണുള്ളത്. എന്‍എസ്എസ്, എസ് എന്‍ഡിപി, ക്രൈസ്തവ വിഭാഗങ്ങള്‍, വിവിധ മുസ്ളീം സംഘടനകള്‍ എന്നിവരുമായെല്ലാം മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ചെന്നിത്തല. നിലവില്‍ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ സാമുദായിക വിഭാഗങ്ങളും സംഘടനകളുമായി പോരടിച്ചു നില്‍ക്കുന്നത് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് ഇടനല്‍കും. ഭരണപരിചയം, പൊതുസ്വീകാര്യത, ശാന്തമായ ഇടപെടലുകള്‍ തുടങ്ങിയ പല പ്രത്യേകതകളും ചെന്നിത്തലയെ വ്യത്യസ്തനാക്കുന്നു. രമേശ് ചെന്നിത്തലയുടെ പക്വതയും അനുഭവസമ്പത്തും കോ ചെയര്‍മാനായ ശശി തരൂരിന്റെയും കണ്‍വീനര്‍ ഷാഫി പറമ്പിലിന്റെയും പൊതു ജനമധ്യത്തിലുള്ള ഇമേജും ഒരുമിച്ച് ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏതു ഘട്ടത്തിലും സിപിഎമ്മിനെയും ബിജെപിയെയും നിഷപ്രഭമാക്കുവാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

Latest from Blog

error: Content is protected !!