പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും പഴയ നാടകപുസ്തകത്തിൻ്റെ രചനയിലാണ്. പാകിസ്ഥാന്റെ പ്രതിസന്ധികൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുകയും സ്വന്തം പരാജയങ്ങളിൽ നിന്ന് ഒളിക്കാൻ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 10–11 തീയതികളിൽ ബ്രസൽസിലേക്ക് നടത്തിയ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ, മുനീർ പാകിസ്ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ഇന്ത്യ പാകിസ്ഥാനുള്ളിൽ ഭീകരതയ്ക്ക് ധനസഹായം നൽകുന്നുണ്ടെന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു.
പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്തുന്നതിനായി തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പോലുള്ള നിരോധിത സംഘടനകൾക്ക് ഇന്ത്യ ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി മുനീർ അവകാശപ്പെട്ടു. പാകിസ്ഥാൻ്റെ സമാധാനം നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ഇന്ത്യയെ തീവ്രവാദികളെന്ന് ആരോപിച്ച മുനീർ, പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. “ഓരോ പാകിസ്ഥാനിയുടെയും രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് തൻ്റെ കടമയാണ്” എന്ന് പ്രഖ്യാപിച്ചു.
വർദ്ധിച്ചുവരുന്ന തീവ്രവാദം, തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ, വ്യാപകമായ രാഷ്ട്രീയ പ്രക്ഷുബ്ധത എന്നിവയാൽ പാകിസ്ഥാൻ വലയുന്ന സമയത്താണ് ഇത്തരം അസീം മുനീറിൻ്റെ പുതിയ നാടകം. ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം, ആഭ്യന്തര പിന്തുണ നേടാനും പണപ്പെരുപ്പത്തിനും ഭീകരതയ്ക്കുമെതിരായ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും മുനീർ ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് രൂപം നൽകുകയാണ്. തന്റെ അധികാരം ഉറപ്പിക്കാനും ജയിലിലടച്ച പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന്റെ ജനപ്രീതിയെ ചെറുക്കാനും മുനീർ മനഃപൂർവ്വം കടുത്ത ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു. അതേ വൃത്തങ്ങൾ മുനീറിനെ “യൂണിഫോം ധരിച്ച ജിഹാദി” എന്നും പാകിസ്ഥാന്റെ അധികാര ഘടനയിൽ പ്രസക്തി നിലനിർത്താൻ “എല്ലാ ദിവസവും വാചകക്കസർത്ത് പരീക്ഷിക്കുന്ന ജനറൽ” എന്നും വിശേഷിപ്പിച്ചു.
മുനീറിന്റെ പ്രവർത്തനങ്ങളിലെ വൈരുദ്ധ്യങ്ങൾ വ്യക്തമാണ്. രണ്ട് മാസത്തിനിടയിൽ മുനീറിൻ്റെ വാഷിംഗ്ടണിലേക്കുള്ള രണ്ടാമത്തെ സന്ദർശനത്തിൽ, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെയും (BLA) അതിന്റെ മജീദ് ബ്രിഗേഡിനെയും ഒരു വിദേശ ഭീകര സംഘടനയായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദേശത്ത് നയതന്ത്ര വിജയങ്ങൾ നേടിയെടുക്കാനും അതേസമയം തന്നെ ബലൂച് പ്രശ്നം സ്വദേശത്ത് ആയുധമാക്കാനുമുള്ള മുനീറിന്റെ ലോബിയിംഗ് പ്രചാരണത്തിന്റെ ഭാഗമായാണ് പല നിരീക്ഷകരും ഇതിനെ കാണുന്നത്. പാക്കിസ്ഥാനിൽ ഭീകരവാദികൾക്ക് വെള്ളവും വളവും നൽകുന്ന സൈനിക മേധാവിയുടെയും ഇയാളെ പിന്തുണക്കുന്ന ട്രംപിൻ്റെയും ഇരട്ടത്താപ്പ് ഇതോടെ പുറത്തായി.
പാകിസ്ഥാനെ അമേരിക്കക്കും ചൈനക്കും ഇടയിൽ ഒരു “സന്തുലിത” കളിക്കാരനായി ചിത്രീകരിക്കാനും മുനീർ ശ്രമിച്ചു, ഇസ്ലാമാബാദിന് യുഎസുമായും ചൈനയുമായും അടുത്ത ബന്ധമുണ്ടെന്ന് മുനീർ അവകാശപ്പെട്ടു. ഡൊണാൾഡ് ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിന് ആദ്യമായി നാമനിർദ്ദേശം ചെയ്തത് പാകിസ്ഥാനാണെന്ന് അയാൾ വീമ്പിളക്കി, കൂടാതെ ഇപ്പോൾ ലോകം തൻ്റെ പാത പിന്തുടരുന്നുവെന്നും പറഞ്ഞുവച്ചു . വിശ്വാസ്യത നഷ്ടപ്പെടുമ്പോഴും, ആഗോളതലത്തിൽ പ്രസക്തി ഉയർത്തിക്കാട്ടാനുള്ള പാകിസ്ഥാന്റെ സൈനിക മേധാവിയുടെ വ്യഗ്രതയെ ഇത്തരം പ്രസ്താവനകൾ അടിവരയിടുന്നു. സാമ്പത്തിക രംഗത്ത്, പാകിസ്ഥാന്റെ ഉപയോഗിക്കപ്പെടാത്ത സാധ്യതകളുടെ പ്രതീകങ്ങളായി മുനീർ റെക്കോ ഡിക്കിനെയും അപൂർവ ഭൂമി ശേഖരത്തെയും ചൂണ്ടിക്കാട്ടി, കോടിക്കണക്കിന് വരുമാന സാധ്യതകൾ ഉള്ളതായി അവകാശപ്പെട്ടു. എന്നാൽ പാകിസ്ഥാന്റെ ദീർഘകാല അഴിമതി, കെടുകാര്യസ്ഥത, രാഷ്ട്രീയ അസ്ഥിരത എന്നിവ കാരണം, അത്തരം വാഗ്ദാനങ്ങൾ പൊള്ളയായി മാറിക്കഴിഞ്ഞു.
ഇന്ത്യയെ വീണ്ടും വലിച്ചിഴക്കുന്നതിലൂടെ, പാകിസ്ഥാന്റെ ഏറ്റവും വലിയ ശത്രുക്കൾ ആഭ്യന്തര ശത്രുക്കളാണെന്ന യാഥാർത്ഥ്യത്തെ മറയ്ക്കാൻ മുനീർ ശ്രമിക്കുകയാണ്. ടിടിപിയുടെ പുനരുജ്ജീവനം മുതൽ രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും സൈന്യത്തിന്റെ പിടിമുറുക്കൽ വരെ ഇതിന് ബലം നൽകുന്നു. ബ്രസ്സൽസിലെ അദ്ദേഹത്തിന്റെ പ്രസംഗം അവർ തിരഞ്ഞെടുത്ത പ്രേക്ഷകരിൽ നിന്ന് കൈയ്യടി നേടിയിരിക്കാം, പക്ഷേ അത് പാകിസ്ഥാന്റെ തന്ത്രത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഇന്ത്യയെ കുറ്റപ്പെടുത്തുക, ട്രംപിനെ സ്വാധീനിക്കുക, അദ്ദേഹത്തിന് ശൂന്യമായ സ്വപ്നങ്ങൾ വിൽക്കുക ഇതാണ് മുനീർ ചെയ്തു കൊണ്ടിരിക്കുന്നത്.
