കൊച്ചി > ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്നും മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണമെന്നും കോടതി നിരീക്ഷിച്ചു.
ഉപഭോക്തൃ സംരക്ഷണത്തിലെ 2 (9), (ii ) വകുപ്പു പ്രകാരവും 2002ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രൊഫഷണൽ കോൺടാക്ട്, എറ്റിക്വിറ്റ് & എത്തിക്സ് പ്രകാരവും ചികിത്സ രേഖകൾ ലഭിക്കുക എന്നത് രോഗിയുടെ അവകാശമാണ്. ഭരണഘടന പ്രദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകവുമാണ് ഇതെന്നും ഡി.ബി ബിനു അധ്യക്ഷനായ വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബഞ്ച് വിലയിരുത്തി. മെഡിക്കൽ രേഖകൾ ലഭിക്കാനുള്ള അവകാശങ്ങൾ രോഗിക്കുണ്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അധികൃതർ രോഗിയെ അറിയിക്കണം.
എറണാകുളം നോർത്ത് പറവൂർ സ്വദേശി സൈജു മുജീബ് എറണാകുളം ലൂർദ് ഹോസ്പിറ്റലിനെതിരെ സമർപ്പിച്ച പരാതി നിരസിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർദേശം.എതിർകക്ഷി ഡോക്ടർക്കും ഹോസ്പിറ്റലിനും എതിരെ ചികിത്സാ പിഴവ് വ്യക്തമാക്കുന്ന ശക്തമായ തെളിവ് ഹാജരാക്കാൻ പരാതിക്കാരന് കഴിയാത്തതിനാൽ പരാതി കോടതി നിരാകരിച്ചു. ഉത്തരവിൻ്റെ പകർപ്പ് ദേശീയ മെഡിക്കൽ കമ്മീഷനും സംസ്ഥാന മെഡിക്കൽ കൗൺസിലിനും തുടർ നടപടികൾക്കായി അയയ്ക്കാനും കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
