കഴിഞ്ഞ ദിവസം റഷ്യൻ നേതാവ് ദിമിത്രി മെദ്വദേവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടന്നു. അങ്ങോട്ടുമിങ്ങോട്ടും യുദ്ധഭീഷണി വരെ ഇരു നേതാക്കളും നടത്തി. ഇതിനിടയിൽ ട്രംപിനെ ചൊടിപ്പിക്കാനായി മെദ്വദേവ് ‘ഡെഡ് ഹാൻഡ്’ എന്നൊരു പരാമർശം നടത്തി. എന്താണ് ഇത്?
സാങ്കേതികരംഗത്തു വൻ കുതിച്ചുചാട്ടമുണ്ടാക്കിയ കാലയളവാണു ശീതസമരകാലം. ജിപിഎസ്, ഇന്റർനെറ്റ് തുടങ്ങി അനേകം ഉപകാരപ്രദമായ കണ്ടെത്തലുകൾക്കൊപ്പം തന്നെ അതീവശേഷിയുള്ള ആണവായുധങ്ങൾ ഉൾപ്പെടെ നശീകരണ സംവിധാനങ്ങളും വികസിപ്പിക്കപ്പെട്ടു.ഇക്കൂട്ടത്തിൽ ഒന്നാണ് ഡെഡ് ഹാൻഡ്. മനുഷ്യനിൽനിന്ന് ഒരു നിർദേശം പോലുമില്ലാതെ ആണവായുധങ്ങൾ പ്രയോഗിക്കാൻ വഴിയൊരുക്കുന്ന റഷ്യൻ സംവിധാനം. റഷ്യ സോവിയറ്റ് യൂണിയനായിരുന്ന കാലത്താണ് ഈ സംവിധാനം വികസിപ്പിക്കപ്പെട്ടത്.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള രാജ്യമാണു റഷ്യ. 1600 ടാക്ടിക്കൽ ആണവായുധങ്ങൾ റഷ്യയ്ക്കുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ ചേർക്കപ്പെട്ട 2400 ആണവായുധങ്ങൾ വേറെയുമുണ്ട്. ഇവയെല്ലാം ഡെഡ്ഹാൻഡിലേക്കു കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഡെഡ് ഹാൻഡ് എന്ന് പാശ്ചാത്യലോകം വിശേഷിപ്പിക്കാറുണ്ടെങ്കിലും പെരിമീറ്റർ എന്നാണ് റഷ്യ ഈ സംവിധാനത്തിനു നൽകിയിട്ടുള്ള പേര്.ഏതെങ്കിലും തരത്തിൽ രാജ്യത്ത് ആണവാക്രമണം നടന്നാലാണു പെരിമീറ്റർ ആക്ടിവേറ്റ് ചെയ്യപ്പെടുക. റഷ്യയുടെ സൈന്യം പൂർണമായി തുടച്ചുമാറ്റപ്പെട്ടാൽ പോലും തിരിച്ചടിക്കാമെന്ന ഉറപ്പാണ് പെരിമീറ്റർ നൽകുന്നത്. ഇതു സജീവമാകുന്നതോടെ റേഡിയോ പോർമുനയുമായി ഒരു മിസൈൽ റഷ്യയിലുടനീളം പറക്കും.
ഈ പോർമുനയിൽനിന്നുള്ള സിഗ്നലുകൾ റഷ്യയിലെമ്പാടുമുള്ള ആണവ മിസൈൽ സംഭരണികളിൽ വിക്ഷേപണത്തിനു നിർദേശം നൽകും. 1985ൽ ആണ് പെരിമീറ്റർ സംവിധാനത്തിനു തുടക്കമിട്ടത്. പെരിമീറ്റർ ഉണ്ടോ ഇല്ലയോ എന്ന സ്ഥിരീകരണം സോവിയറ്റ് യൂണിയൻ ഒരിക്കലും നൽകിയിട്ടില്ലായിരുന്നു. എന്നാൽ 2011ൽ റഷ്യ ആ സ്ഥികീരണം നൽകി. തങ്ങളെ ആക്രമിക്കുന്ന ശത്രുക്കളെ തങ്ങൾ തീർച്ചയായും നശിപ്പിച്ചിരിക്കും എന്നതാണു ഡെഡ് ഹാൻഡിലൂടെ റഷ്യ ഉയർത്തുന്ന സന്ദേശം.
