Gold – ഇന്ത്യൻ സംസ്കാരവുമായി അഭേദ്യമായ ബന്ധമാണ് സ്വർണത്തിനുള്ളത്. വിവാഹം, നൂലുകെട്ട് മുതല്‍ ആഘോഷം ഏതുമായിക്കൊള്ളട്ടെ ഒരു തരി പൊന്നിന്റെ സാന്നിധ്യം അവിടെ ഉണ്ടാകും. ദീപാവലിക്കും അക്ഷയ തൃതീയക്കുമൊക്കെ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമായി പലരും കണക്കാക്കുന്നു. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ ശേഖരണം ഉള്ളത് ഇന്ത്യന്‍ വീടുകളിലാണ്. എന്നാൽ, വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവിനെ കുറിച്ച് പലർക്കും വ്യക്തമായ അറിവില്ലെന്നതാണ് സത്യം.
ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം ഒരു വ്യക്തിക്ക് വീടുകളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സ്വർണത്തിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ നികുതി അടക്കാതെ വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സ്വർണത്തിന് കൃത്യമായ അളവ് രാജ്യത്തുണ്ട്. അതില്‍ കൂടുതല്‍ സ്വർണ്ണം നികുതി അടയ്ക്കാതെ കൈവശം വെക്കുകയാണെങ്കില്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും. റെയിഡോ മറ്റ് പരിശോധനകളോ വരികയാണെങ്കില്‍ നിശ്ചിത പരിധിക്ക് അപ്പുറം ഉള്ള സ്വർണത്തിന്റെ കൃത്യമായ രേഖകള്‍ ഉടമസ്ഥന് കാണിക്കേണ്ടി വരും.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വകുപ്പ് നിയമപ്രകാരം ഓരോ വ്യക്തിക്കും നികുതി ഇല്ലാതെ കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവിന് കൃത്യമായ കണക്കുണ്ട്. വിവാഹിതയായ സ്ത്രീ – 500 ഗ്രാം, അവിവാഹിത സ്ത്രീ – 250 ഗ്രാം, വിവാഹിതനായ പുരുഷൻ – 100 ഗ്രാം, അവിവാഹിത പുരുഷൻ – 100 ഗ്രാം, കുട്ടികള്‍ 100 ഗ്രാം എന്നിങ്ങനെയാണ് നികുതിയില്ലാത്തെ കൈവശം വെക്കാനാകുന്ന സ്വർണത്തിന്റെ അളവ്.
ഈ പരിധികൾക്കപ്പുറം ഒരാളുടെ കൈവശം സ്വർണ്ണം ഉണ്ടെങ്കിൽ, അത് അൺഎക്സ്പ്ലെയിൻഡ് അസെറ്റ്സ് ആയി കണക്കാക്കി നികുതി ചുമത്താം. ഉദാഹരണത്തിന്, ഒരു വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമിനപ്പുറം സ്വർണ്ണം ഉണ്ടെങ്കിൽ, അതിന്റെ വിലയ്ക്ക് 60% വരെ നികുതി ഏർപ്പെടുത്താം, കൂടാതെ പെനാൽറ്റിയും. നികുതി അടച്ച് വാങ്ങിയതാണെങ്കില്‍ അതിന്റെ രേഖകള്‍ കാണിച്ചാല്‍ മതിയാകും. 2025-ലെ ബജറ്റിൽ ഈ നിയമങ്ങൾക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും ഡിജിറ്റൽ റെക്കോർഡിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
സ്വർണ്ണം വാങ്ങുന്നതിന്റെ പരിധികളും നികുതി നിയമങ്ങളും 2025-ൽ കൂടുതൽ കർശനമാണ്. ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണ്ണം വാങ്ങുമ്പോൾ, കാഷ് പേയ്മെന്റ് ചെയ്താൽ TDS (ടാക്സ് ഡിഡക്റ്റഡ് ആറ്റ് സോഴ്സ്) 1% വരെ കുറയ്ക്കും. ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഉപയോഗിക്കുന്നത് നികുതി ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണ ഇടപാടുകള്‍ക്ക് പാന്‍കാർഡ് നിർബന്ധമാണ്. വീട്ടിൽ സൂക്ഷിക്കുന്ന സ്വർണ്ണത്തിന് രേഖകളും ഏറെ പ്രധാനപ്പെട്ടതാണ്. ബിൽ, ഇൻവോയ്സ്, ഹാൾമാർക്ക് സർട്ടിഫിക്കറ്റ് എന്നിവ സൂക്ഷിക്കുക. ഇവയില്ലാത്ത സ്വർണ്ണം റെയിഡിനിടെ പിടിക്കപ്പെട്ടാല്‍ ‘ബ്ലാക്ക് മണി’യായി കണക്കാക്കപ്പെടാം. “സ്വർണ്ണം നിക്ഷേപമായി കാണുമ്പോൾ, ഡിജിറ്റൽ റെക്കോർഡുകൾ നിലനിർത്തുക. ഇത് നികുതി പ്രശ്നങ്ങൾ ഒഴിവാക്കും.” സാമ്പത്തിക വിദഗ്ധർ പറയുന്നു.
സ്വർണ്ണം വാങ്ങുമ്പോൾ ബിഐഎസ് ഹാൾമാർക്ക് ഉറപ്പാക്കുകയും ഡിജിറ്റൽ റെക്കോർഡുകൾ നിലനിർത്തുകയും ചെയ്യണമെന്നും വിഗ്ധർ നിർദേശിക്കുന്നു. “2025-ൽ സ്വർണ്ണ വിലകൾ ഉയരുന്നതിനാൽ, നികുതി പരിശോധനകൾ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ കൃത്യമായ രേഖകള്‍ ഇല്ലാത്ത സ്വർണ്ണം ഒഴിവാക്കുക,” കോട്ടക് ലൈഫ് ഇൻഷുറൻസിന്റെ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ 30,000 ടണ്ണില്‍ അധികം സ്വർണ്ണം സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ, നികുതി ഒഴിവാക്കാൻ ഈ സംരക്ഷിത പരിധികൾ പാലിക്കുന്നത് പ്രധാനമാണ്.
അതേസമയം വിദേശത്ത് നിന്ന് സ്വർണ്ണം കൊണ്ടുവരുന്നതിന്റെ കസ്റ്റംസ് നിയമങ്ങൾ കൂടുതൽ കർശനമാണ്. 2025-ൽ, ഇന്ത്യൻ പാസ്പോർട്ട് ഉടമകളായ പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകള്‍ക്ക് 40 ഗ്രാം വരേയും സ്വർണാഭരണങ്ങള്‍ നികുതി ഇല്ലാതെ കൊണ്ടുവരാം. 10 കിലോഗ്രാം വരെ സ്വർണം ഒരു വ്യക്തിക്ക് വിദേശത്ത് നിന്ന് നേരിട്ട് കൊണ്ടുവരാമെങ്കിലും 36.05% കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം. വിമാനത്താവളങ്ങളിൽ ഡിക്ലയർ ചെയ്യാത്ത സ്വർണ്ണം പിടിച്ചെടുക്കപ്പെടുകയും നികുതി അടയ്ക്കുകയും വേണ്ടി വന്നേക്കാം.
