ദില്ലി> സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്ന ജാമ്യ ഹർജികളിൽ തീരുമാനം അടിയന്തിരമായി ഉണ്ടാകുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി രജിസ്ട്രി പുതിയ മാർഗരേഖ പുറത്തിറക്കിയത്.
ഇനി മുതൽ ജാമ്യ ഹർജികൾ ഫയൽ ചെയ്താൽ ഉടൻ തന്നെ സർക്കാർ അഭിഭാഷകർക്ക് / നോഡൽ ഓഫീസർമാർക്ക് അതിന്റെ പകർപ്പ് കൈമാറണം എന്നാണ് മാർഗരേഖയിൽ നിർദേശിച്ചിരിക്കുന്നത്. നോഡൽ ഓഫീസർക്ക് പകർപ്പ് കൈമാറിയതിന്റെ രേഖ ഹാജരാക്കിയാൽ മാത്രമേ ജാമ്യ ഹർജി ലിസ്റ്റ് ചെയ്യുകയുള്ളൂ. ഹർജി കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ നോഡൽ ഓഫീസർ ഹാജർ ആയിരിക്കണമെന്നും മാർഗരേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നോഡൽ ഓഫീസർമാരുടെ പട്ടിക സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി ഹമീദ് ആണ് കേരളത്തിന്റെ അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളുടെ നോഡൽ ഓഫീസർ. മാർഗ്ഗരേഖയിലെ നിർദേശം ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും.
ഈ നിർദേശം നിലവിൽ വരുന്നതോടെ ജാമ്യ ഹർജികളിൽ വേഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി വൃത്തങ്ങൾ പറഞ്ഞു. ആദ്യ ലിസ്റ്റിങിൽ തന്നെ സർക്കാരിന്റെ നിലപാട് അറിയാൻ കോടതിക്ക് കഴിയുമെന്നത് ജാമ്യ ഹർജികളിൽ വേഗത്തിൽ തീർപ്പ് ഉണ്ടാക്കാൻ സഹായകരമാകുമെന്നാണ് കോടതി വൃത്തങ്ങളുടെ നിലപാട്.
