കോട്ടയം> പാലാ ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നത് സംബന്ധിച്ച പരാതി പരിഗണിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഭൂവുടമയ്ക്ക് അരലക്ഷം രൂപ ചെലവ് നൽകണമെന്ന് ഹൈക്കോടതി. തുക ഉദ്യോഗസ്ഥ സ്വയം അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ബൈപ്പാസിനുവേണ്ടി തന്റെ വീടും ഭൂമിയും ഏറ്റെടുക്കുന്നതിന് നിശ്ചയിച്ച വിലയിലെ അപാകം ചൂണ്ടിക്കാട്ടി പാലാ അരുണാപുരം ഗീതാഞ്ജലിയിൽ പി.എം. സാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിക്ക് ന്യായവിലകിട്ടാൻ 12 വർഷമായി നിയമപ്പോരാട്ടം നടത്തുകയാണ് സാജൻ.
2013 ജൂൺ 25-നാണ് സംഭവങ്ങളുടെ തുടക്കം. പി.എം. സാജന്റെ 9.90 ആർ സ്ഥലമാണ് സർക്കാർ ഏറ്റെടുക്കുന്നതായി അറിയിച്ചത്. സെന്റിന് 50 ലക്ഷത്തോളം രൂപ വിലയുള്ള ഭൂമിയാണിതെന്ന് ഉടമകൾ അവകാശപ്പെടുന്നു. പക്ഷേ, സെന്റിന് 2.83 ലക്ഷമാണ് റവന്യൂ വകുപ്പ് നിശ്ചയിച്ചത്. പാലാ ടൗണിൽ അതിനെക്കാൾ ഉയർന്ന തുകയ്ക്ക് ഭൂമി രജിസ്ട്രേഷൻ നടന്നതിന്റെ വിവരങ്ങൾ പരാതിക്കാരൻ റവന്യൂ വകുപ്പിനുമുന്നിൽ ഹാജരാക്കിയിരുന്നു.
പിന്നീട് പലതവണയായി വില മാറ്റിനിശ്ചയിച്ചെങ്കിലും, തുച്ഛമായിരുന്നു. ഇതോടെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഉടമയെ കേട്ട് വില നിശ്ചയിക്കാൻ കോടതി ഉത്തരവിട്ടു. വിധി പാലിക്കാതെവന്നതോടെ ഉടമ, റവന്യൂ മന്ത്രിക്കും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി. ഉടമ ഹാജരാക്കിയ വിലകൂടിയ ആധാരങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ, ലാൻഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണസമയത്ത് റിപ്പോർട്ട് കൊടുത്തിരുന്നു. ഒന്നും നടപ്പാകാതെവന്നതോടെ ഉടമ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ആ കേസിൽ, ന്യായമായ നഷ്ടപരിഹാരം കിട്ടണമെന്ന ഭൂവുടമയുടെ അപേക്ഷ 2013-ലെ ന്യായവിലനിയമം 36-ാം വകുപ്പുപ്രകാരം പരിഗണിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് 2023 ഓഗസ്റ്റിൽ കോടതി നിർദേശിച്ചു. എന്നാൽ, കോഴിക്കോട് ജില്ലയിലെ മറ്റൊരു ഭൂമിയേറ്റെടുക്കൽ കേസ് ചൂണ്ടിക്കാട്ടി, പാലായിലെ പി.എം. സാജന്റെ ഭൂമിക്ക് 2013-ലെ നിയമത്തിന്റെ 36-ാം വകുപ്പുപ്രകാരം വിലയനുവദിക്കാനാകില്ലെന്നുകാട്ടിയും 64-ാം വകുപ്പുപ്രകാരം പരിഹാരത്തിനായി ശ്രമിക്കാൻ ഉടമയോട് നിർദേശിച്ചും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. ഇത് കോടതിയലക്ഷ്യമായി കണക്കാക്കിയാണ് ഹോക്കോടതി ഇപ്പോൾ ഉടമയ്ക്ക് ചെലവുനൽകാൻ വിധിച്ചത്. 2025 ഒക്ടോബർ 17-ന് പുറപ്പെടുവിച്ച വിധിയിൽ, രണ്ടാഴ്ചയ്ക്കകം പണം നൽകാനാണ് കോടതി നിർദേശിച്ചിരുന്നതെങ്കിലും തുക നൽകിയിട്ടില്ലെന്നാണ് അറിവ്.
