‘ഇറാനിലെ യുഎസിന്റെ ലക്ഷ്യം ഇസ്രയേലിനും പ്രധാനം’: വാൻസിനോട് സംസാരിച്ചത് വെളിപ്പെടുത്തി നെതന്യാഹു... - Kerala Times    

‘ഇറാനിലെ യുഎസിന്റെ ലക്ഷ്യം ഇസ്രയേലിനും പ്രധാനം’: വാൻസിനോട് സംസാരിച്ചത് വെളിപ്പെടുത്തി നെതന്യാഹു…

April 14, 2026
benjamin netanyahu

ടെൽ അവീവ് ∙ പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾക്ക് ശേഷം അമേരിക്കൻ പ്രതിനിധി സംഘം മടങ്ങിയ ഉടൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ കരാറില്ലാതെ തകരാൻ കാരണമെന്തെന്ന കാര്യത്തിൽ വിഭിന്നമായ വാദങ്ങൾ നിലനിൽക്കെയാണ് നെതന്യാഹുവിന്റെ വിശദീകരണം. തിങ്കളാഴ്ച ജറുസലമിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്.

‘‘ഞാൻ ഇന്നലെ ജെ.ഡി. വാൻസുമായി സംസാരിച്ചു. പാക്കിസ്ഥാനിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ നിന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. ചർച്ചകൾ പരാജയപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്’’ – നെതന്യാഹു പറഞ്ഞു. നെതന്യാഹുവിന്റെ അഭിപ്രായത്തിൽ, ചർച്ചകൾ പരാജയപ്പെട്ടത് അമേരിക്കൻ ഭാഗത്തുനിന്നുള്ള തീരുമാന പ്രകാരമാണ്. ചർച്ചകളിൽ പങ്കുചേരുന്നതിനായി ഉണ്ടാക്കിയ കരാർ ഇറാൻ നഗ്നമായി ലംഘിച്ചത് സഹിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ വെടിനിർത്തൽ നടപ്പിലാക്കണമെന്നും ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നുകൊടുക്കണമെന്നുമായിരുന്നു ആ കരാർ. എന്നാൽ ഇറാൻ ഇത് പാലിച്ചില്ല.

‘‘ചർച്ചകളിലേക്ക് കടക്കാനുള്ള കരാർ ഇറാൻ നഗ്നമായി ലംഘിച്ചത് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് അമേരിക്കൻ ഭാഗത്തുനിന്ന് പിന്മാറ്റമുണ്ടായത്. അവർ വെടിനിർത്തുമെന്നും ഇറാൻ ഉടൻ പാതകൾ തുറന്നുകൊടുക്കുമെന്നുമായിരുന്നു വ്യവസ്ഥ. അവർ അത് ചെയ്തില്ല. അമേരിക്കയ്ക്ക് അത് അംഗീകരിക്കാനാവില്ല’’ – നെതന്യാഹു വിശദീകരിച്ചു. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും അമേരിക്കയുടെയും പ്രധാന ലക്ഷ്യം ഇറാനിലെ എല്ലാ സമ്പുഷ്ടീകരിച്ച പദാർഥങ്ങളും നീക്കം ചെയ്യുക എന്നതാണെന്ന് വാൻസ് വ്യക്തമാക്കിയതായി നെതന്യാഹു പറഞ്ഞു. വരുന്ന പതിറ്റാണ്ടുകളിൽ ഇറാന്റെ ഉള്ളിൽ ഒരു തരത്തിലുള്ള ആണവ സമ്പുഷ്ടീകരണവും നടക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതാണ് അവരുടെ ശ്രദ്ധാകേന്ദ്രം. തീർച്ചയായും അത് തങ്ങളെ സംബന്ധിച്ചും പ്രധാനമാണെന്നും നെതന്യാഹു പറഞ്ഞു.

Latest from Blog

error: Content is protected !!