അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകിയതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇതേത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ആറ് ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇരുരാജ്യങ്ങളും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. വെള്ളിയാഴ്ച എണ്ണവിലയില്‍ ഒമ്പത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് വിപണി തുറന്നപ്പോള്‍ വില വീണ്ടും കുതിച്ചുയരുകയായിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 6.11 ഡോളര്‍ (6.76%) വര്‍ധിച്ച് 96.49 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ വില 6.53 ഡോളര്‍ (7.79%) ഉയര്‍ന്ന് 90.38 ഡോളറിലുമെത്തി.
പ്രതിസന്ധി രൂക്ഷം
തങ്ങളുടെ ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ ചരക്കുകപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, രണ്ടാംഘട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഇറാന്‍ വ്യക്തമാക്കി. വീണ്ടും വ്യോമാക്രമണം നടത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഇറാന്റെ ഈ നീക്കം. രണ്ടുമാസം മുന്‍പ് യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയായിരുന്നു. നിലവില്‍ ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന് മറുപടിയായി ഇറാന്‍ ഹോര്‍മുസ് പാത ഇടയ്ക്കിടെ അടയ്ക്കുന്നതും പതിവായിട്ടുണ്ട്.
നേരത്തെ ഹോര്‍മുസ് പാത തുറന്നു കൊടുക്കാന്‍ ഇറാന്‍ തയ്യാറായെന്നും അത് അടയ്ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായും വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വില കുറഞ്ഞത്. എന്നാല്‍ കപ്പല്‍ ഉടമകള്‍ ഇപ്പോഴും കടുത്ത ആശങ്കയിലാണെന്നതാണ് പ്രധാന പ്രശ്‌നം. ശനിയാഴ്ച എണ്ണയും വളവും ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി 20 കപ്പലുകള്‍ ഈ പാതയിലൂടെ കടന്നുപോയിരുന്നു. മാര്‍ച്ച ഒന്നിന് ശേഷം ഇത്രയധികം കപ്പലുകള്‍ ഈ വഴി കടന്നുപോകുന്നത് ആദ്യമായായിരുന്നു. എന്നാല്‍ പുതിയ തര്‍ക്കങ്ങളോടെ പാത വീണ്ടും അടഞ്ഞത് വിതരണ ശൃംഖലയെ ബാധിക്കും