ദില്ലി> അറസ്റ്റിനുള്ള കാരണം എഴുതിനൽകണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങൾക്കും നിർബന്ധമാക്കി സുപ്രീംകോടതി. അറസ്റ്റുചെയ്യപ്പെടുന്നയാൾക്ക് മനസ്സിലാവുന്ന ഭാഷയിൽത്തന്നെ കാരണം എഴുതിനൽകണം. അല്ലാത്തപക്ഷം അറസ്റ്റും തുടർന്നുള്ള റിമാൻഡും നിയമവിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വിധിയിൽ വ്യക്തമാക്കി.
മുംബൈയിൽ ആഡംബരക്കാറിടിച്ച് സ്‌കൂട്ടർയാത്രികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിവസേനാ (ഷിന്ദേ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ വിധി. 2024 ജൂലായ് ഏഴിന് നടന്ന സംഭവത്തിൽ അറസ്റ്റിലായ മിഹിർ ഷായുടെ ഇടക്കാലജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.
അറസ്റ്റിനുമുൻപ് കാരണം എഴുതിനൽകണമെന്ന നിബന്ധന പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം), യുഎപിഎ (സംഘടിത കുറ്റകൃത്യം തടയൽ നിയമം) കേസുകളിൽ മാത്രമാണ് ഇതുവരെ നിർബന്ധമായിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള മുഴുവൻ കുറ്റങ്ങൾക്കും നിർബന്ധമാണെന്നാണ് വ്യാഴാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയത്. കുറ്റം ഉടൻ എഴുതിനൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ കാരണം വാക്കാൽ അറിയിക്കാം. എന്നാൽ, റിമാൻഡ് നടപടികൾക്കായി മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കുന്നതിന് രണ്ടുമണിക്കൂർ മുൻപെങ്കിലും കാരണം എഴുതിനൽകണം.
ഭരണഘടനയുടെ 22 (ഒന്ന്) അനുച്ഛേദപ്രകാരം അറസ്റ്റിനുള്ള കാരണം അറിയാനുള്ള വ്യക്തിയുടെ അവകാശം വെറുമൊരു ഔപചാരികത മാത്രമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണത്. അതിനാൽ അറസ്റ്റിന്റെ കാരണം അറിയിക്കാതിരിക്കുന്നത് മൗലികാവകാശ ലംഘനമാണ്. അതുവഴി ഭരണഘടനയുടെ 21-ാം അനുച്ഛേദം നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാകും.
മുംബൈയിലെ വർളിയിൽ ആഡംബരക്കാറിടിച്ച് സ്‌കൂട്ടർയാത്രികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിവസേനാ (ഷിന്ദേ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായെ അറസ്റ്റുചെയ്തപ്പോൾ നടപടിക്രമം പാലിക്കപ്പെട്ടില്ലെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തിരുന്നു. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അറസ്റ്റിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചില്ല. ഇതിനെതിരേ പ്രതി മിഹിർ ഷാ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇൗ കേസിന്റെ പശ്ചാത്തലത്തിലാണ് എല്ലാ കേസുകളിലും അറസ്റ്റിന്റെ കാരണം എഴുതിനൽകണമെന്നത് സുപ്രീംകോടതി നിർബന്ധമാക്കിയത്.
