ടെഹ്റാൻ > ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ട് സജീവം. ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാണ് ഖമനയിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം നിങ്ങള്ക്ക് നിരാശയുണ്ടാക്കുന്നതായിരിക്കും’–എന്നാണ് പോസ്റ്റ്. ഇറാന്റെ മിസൈൽ ശക്തി കാണിക്കുന്ന മൂന്ന് ചിത്രങ്ങൾ ചേർത്താണ് എക്സിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വമ്പൻ ബാലിസ്റ്റിക് മിസൈൽ രാത്രി ശത്രുരാജ്യത്ത് പതിക്കുന്നതിന്റെ ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തിൽ മരുഭൂമിയിൽ ഇറാൻ സൈനികർ മൊബൈൽ ലോഞ്ചറിൽ മിസൈലുമായി നിൽക്കുന്നതാണ്. സമീപത്തായി ഇറാനിയൻ പതാക പറക്കുന്നതും കാണാം. വെളുത്ത കോട്ട് ധരിച്ച ശാസ്ത്രജ്ഞർ ഹൈടെക് മിസൈൽ വികസിപ്പിക്കുന്നതാണ് മൂന്നാമത്തെ ചിത്രമായി നൽകിയിട്ടുള്ളത്.
ഫെബ്രുവരി 28ന് ഖമനയി കൊല്ലപ്പെട്ടതിനു ശേഷം അക്കൗണ്ടിലെ ബയോ ‘ഇസ്ലാമിക് റവല്യൂഷനിലെ രക്തസാക്ഷിത്വം വരിച്ച നേതാവ്’ എന്നാക്കി മാറ്റിയിട്ടുണ്ട്. ഖമനയിയുടെ മരണത്തിനു പിന്നാലെ ഇസ്രയേലിലും യുഎസിലുമായി ഒട്ടേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ഖമനയിയുടെ പോസ്റ്റിന് ലഭിക്കുന്നത്.
