കോതമംഗലം> യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത കേരള കോൺഗ്രസ് (ജെ) യോഗത്തിന് പിന്നാലെ വടാട്ടുപാറയിൽ ഗുണ്ടാവിളയാട്ടം. ഞായറാഴ്ച വൈകിട്ട് ചേർന്ന യോഗം അവസാനിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് നേതാക്കളും ഗുണ്ടകളും ചേർന്ന് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്നാണ് പരാതി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടാട്ടുപാറയിൽ കോൺഗ്രസിൽ ഷിബു തെക്കുംപുറത്തോട് വ്യാപക എതിർപ്പ് ഉയർന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതരെ പിന്തുണച്ചതും, തിരഞ്ഞെടുപ്പിന് പിന്നാലെ ഈ വിമതർക്ക് കേരള കോൺഗ്രസ് നേതൃസ്ഥാനം നൽകിയതുമാണ് എതിർപ്പിന് കാരണം. ഇത് പരസ്യമായ വാഗ്വാദത്തിലേക്ക് മാറുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് വടാട്ടുപാറയിലെ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേരള കോൺഗ്രസ് പ്രവർത്തകരും ഗുണ്ടകളും ചേർന്ന് അകാരണമായി മർദ്ദിച്ചത്. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടി തുടങ്ങിയതോടെ കേരള കോൺഗ്രസ് നേതാക്കളായ അപ്പു ജോസഫ്, ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം വിട്ടെന്നും ആക്ഷേപമുണ്ട്. കോതമംഗലത്ത് സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുന്ന ഷിബു തെക്കുംപുറം എതിർശബ്ദങ്ങളെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊതുക്കുകയാണെന്നാണ് ആരോപണം. ഇതോടെ ഷിബുവിനെതിരെ കോതമംഗലത്ത് യു ഡി എഫിൽ വൻ പ്രതിക്ഷേധമാണ് ഉയരുന്നത്.
