തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിലെ പാർ്ട്ടിയുടെ പ്രകടനം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി ബിജെപി. അഞ്ച് മുതൽ ഏഴ് സീറ്റുകൾവരെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
കൂടാതെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയത്തിനുള്ള സാധ്യതയുണ്ടെന്നും പാർട്ടി കണക്കുകൂട്ടുന്നു. ബൂത്ത് തല കണക്കുകൾ നേരിട്ട് വിലയിരുത്താനും കോർ കമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതി ജില്ലകളിലെത്തി കണക്കുകൾ ശേഖരിക്കും.
ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചതിന് ഷോൺ ജോർജിനെതിരെ കോർ കമ്മിറ്റിയിൽ വിമർശനമുയർന്നു. എന്നാൽ, താൻ സഭയെയോ സഭാ നേതൃത്വത്തെയോ അല്ല, മറിച്ച് കോൺഗ്രസ് അനുകൂല നിലപാടെടുത്ത ദീപിക പത്രത്തെയാണ് വിമർശിച്ചതെന്ന് ഷോൺ വിശദീകരിച്ചു. സഭാ നേതൃത്വത്തിനെതിരായി തത്കാലം പരസ്യ വിമർശനങ്ങൾ വേണ്ടെന്ന് സംസ്ഥാന നേതൃത്വം നൽകുകയും ചെയ്തു.
ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ശോഭാ സുരേന്ദ്രന്റേതായി പുറത്തുവന്ന ഒരു ഓഡിയോ ക്ലിപ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെക്കുറിച്ച് പരാമർശമുണ്ടെന്നും അത് തനിക്ക് പൊതുസമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും നാണക്കേടുണ്ടാക്കി എന്നും അദ്ദേഹം ആരോപിച്ചു.