സ്വർണ്ണ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്കായി, റിസർവ് ബാങ്ക് കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. അണ്ടർറൈറ്റിംഗ് പ്രക്രിയകൾ പരിഷ്കരിക്കുക, കൊളാറ്ററൽ മാനേജ്മെന്റ് മെച്ചപ്പെടുത്തുക, ഫണ്ടുകൾ ഉചിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വായ്പ കരാറിലെ സുതാര്യത, കൃത്യമായ മൂല്യനിർണ്ണയം, എന്നിവയാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ കൊണ്ട് ലക്ഷ്യം വക്കുന്നത്. സെപ്റ്റംബറിനും ഫെബ്രുവരിക്കും ഇടയിൽ, ബാങ്കുകൾ നൽകിയ സ്വർണ്ണ വായ്പകളിൽ 30% വർദ്ധനവ് ഉണ്ടായി, ഈട് കൂടാതെയുള്ള വായ്പകൾ സംബന്ധിച്ച കൂടുതൽ കർശനമായ നിയമങ്ങൾ കാരണം പരിമിതപ്പെടുത്തിയിരുന്ന മൊത്തത്തിലുള്ള വായ്പാ വളർച്ചയെ ഗണ്യമായി മറികടനിരിക്കുകയാണ് പുതിയ നിരക്ക്.
സെപ്റ്റംബറിൽ റിസർവ്വ് ബാങ്ക് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് സ്വർണ്ണ വായ്പകളിൽ ഈ വർദ്ധനവിൻ്റെ പ്രധാന കാരണം, മാത്രമല്ല സ്വർണ്ണ വായ്പ മേഖലയിലെ വിവിധ ക്രമക്കേടുകളും റിസർവ്വ് ബാങ്ക് തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രത്യേകിച്ച് NBFC മേഖലകളിൽ. മിക്ക NBFC കളിലും ഉടമകൾ തന്നെ മുക്കുപണ്ടം പണയം വച്ച് നടത്തിയിരിക്കുന്നത് വൻ തിരിമറികളാണ്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് സാരമായ ആഘാതമേൽപ്പിക്കാൻ പോന്ന തരത്തിലാണ് ഈ തിരിമറികൾ നടന്നിരിക്കുന്നത്. പല NBFC തകർച്ചക്ക് ഇത് വഴിമരുന്നായിക്കഴിഞ്ഞു.
ഇതിന് മറുപടിയായാണ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. ഒറ്റ വായ്പക്കാർക്ക് പ്രത്യേക പരിധികൾ നിശ്ചയിക്കുന്നതും ബാങ്കുകളുടെ സ്വർണ്ണ വായ്പ പോർട്ട്‌ഫോളിയോകളിൽ മേഖലാ പരിധി നിശ്ചയിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വായ്പാ ഫണ്ടുകളുടെ അന്തിമ ഉപയോഗം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ, 75% നിർബന്ധിത വായ്പ-മൂല്യ അനുപാതം, സ്വർണ്ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച മാനദണ്ഡങ്ങൾ എന്നിവ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള വായ്പകളിൽ അനുവദനീയമായ വായ്പ-മൂല്യ അനുപാതത്തിൽ അനുസരിച്ച് മാത്രമേ വായ്പാദാതാക്കൾക്ക് സ്വർണ്ണ വായ്പകൾ പുതുക്കാനോ വർദ്ധിപ്പിക്കാനോ കഴിയൂ എന്നും ആർബിഐ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കൂടാതെ, ഒരു സ്വർണ്ണ ഈടിൻമേൽ ഒരേ സമയം ഒന്നിലധികം വായ്പകൾക്ക് പണം നൽകാനാവില്ലെന്ന് ആർബിഐ വ്യക്തമാക്കി. ഈട് വീണ്ടും പണയം വച്ചിട്ടുണ്ടെങ്കിലോ അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിലോ വായ്പ നൽകുന്നവരെ വായ്പ അനുവദിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഈടായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ ഭാരവും പരിശുദ്ധിയും വിലയിരുത്തുന്നതിന് എല്ലാ ശാഖകളിലും ഒരു ഏകീകൃത നടപടിക്രമം വായ്പ നൽകുന്നവർ നടപ്പിലാക്കേണ്ടതുണ്ട്. കൂടാതെ, വായ്പ ഉപയോഗം അവർ പതിവായി നിരീക്ഷിക്കുകയും നൽകിയ ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കുന്നുവെന്ന് സംബന്ധിച്ച സമഗ്രമായ രേഖകൾ സൂക്ഷിക്കുകയും വേണം.
ധനകാര്യ സ്ഥാപനങ്ങൾ വ്യക്തികൾക്കുള്ള വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് വായ്പകളും സൂക്ഷ്മ സംരംഭങ്ങൾക്കുള്ള ചെറുകിട വായ്പകളും മറ്റ് വായ്പ വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലനിർത്തണം എന്നാണ് മറ്റൊരു നിർദ്ദേശം.കൂടാതെ, മുൻകാല പരിധിക്ക് അപ്പുറത്തേക്ക്, മുൻഗണനാ മേഖല വായ്പകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന എല്ലാ വായ്പാ മേഖലകളെയും ഉൾക്കൊള്ളുന്നതിനായി സഹ-വായ്പ ക്രമീകരണങ്ങൾ വികസിപ്പിക്കാൻ ആർബിഐ നിർദ്ദേശിച്ചു.
വായ്പ എടുക്കുന്നവർക്കും സംരക്ഷണം
സ്വര്‍ണവായ്പയെടുക്കുന്നവരെ സംരക്ഷിക്കുന്നതിന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വായ്പാ ദാതാക്കള്‍ക്ക് ഏകീകൃത ഡോക്യുമെന്റേഷന്‍ ഉണ്ടായിരിക്കണമെന്നാതാണ് ഇതിലെ പ്രധാന നിര്‍ദേശം. സ്വര്‍ണ്ണ വായ്പയ്ക്ക് ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി, ഭാരം (gross and net) മുതലായവ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഒരു ഏകീകൃത മാനദണ്ഡം ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും (NBFC) ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വായ്പാദാതാക്കളുടെ എല്ലാ ശാഖകളിലും ഇത് ഒരുപോലെ നടപ്പാക്കുകയും വേണം.
പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനായി ബാങ്കിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ റിസര്‍വ് ആലോചിക്കുന്നുണ്ട്. വായ്പയെടുക്കുന്ന വ്യക്തിയുടെ സാന്നിധ്യത്തില്‍ മാത്രമാണ് സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പാക്കുകയും വേണം. പരിശോധനാ നടപടിക്രമത്തിന്റെ ഭാഗമായി ആഭരണങ്ങളില്‍ പതിപ്പിച്ചിട്ടുള്ള കല്ലിന്റെ ഭാരം, അത് ഇളക്കി മാറ്റുമ്പോള്‍ വരുന്ന തൂക്കക്കുറവ് എന്നിവ വായ്പക്കാരനോട് വിശദീകരിക്കുകയും നല്‍കേണ്ട സര്‍ട്ടിഫിക്കറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
വായ്പാ കരാറില്‍ വേണം സുതാര്യത
വായ്പ അനുവദിക്കുമ്പോള്‍ ഈടായി നല്‍കിയ സ്വര്‍ണത്തെക്കുറിച്ചുള്ള വിവരണവും സ്വര്‍ണത്തിന്റെ മൊത്തം മൂല്യവും വായ്പാ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന് പുതിയ നിര്‍ദേശത്തിലുണ്ട്. മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാതെ സ്വര്‍ണം ലേലത്തില്‍ വയ്‌ക്കേണ്ടി വന്നാലുള്ള ലേല പ്രക്രിയകളെ കുറിച്ചും, ലേലത്തില്‍ പോകുന്നതിനു മുന്‍പ് പണം തിരിച്ചടച്ച് സെറ്റില്‍മെന്റില്‍ എത്താന്‍ വായ്പക്കാരന് ലഭിക്കുന്ന സമയപരിധി (notice period) തുടങ്ങിയകാര്യങ്ങളും കരാറില്‍ ഉണ്ടാകണം. ഇത് ഏതൊരാൾക്കും വായിക്കാൻ കഴിയുന്ന വലിപ്പത്തിൽത്തന്നെ അച്ചടിച്ച് നൽകുകയും വേണം. (നിലവിൽ പല സ്ഥാപനങ്ങളുടെയും ഇത്തരം വ്യവസ്ഥകൾ ഭൂതക്കണ്ണാടി ഉപയോഗിച്ചു പോലും വായിച്ചെടുക്കാൻ കഴിയില്ല) ഉപയോക്താവുമായുള്ള എല്ലാ ആശയവിനിമയങ്ങളും പ്രദേശിക ഭാഷയിലോ അല്ലെങ്കില്‍ വായ്പക്കാരന്‍ നിര്‍ദേശിക്കുന്ന ഭാഷയിലോ ആയിരിക്കണം. ഉപയോക്താവിന് കരാര്‍ രേഖ വായിക്കാന്‍ അറിയില്ലെങ്കില്‍ ഒരു സാക്ഷിയെ മുന്‍നിര്‍ത്തി ഇതിലെ സുപ്രധാന കരാറുകളെ കുറിച്ച് വിശദീകരിച്ചു നല്‍കണം.
