ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി 21 നിര്‍ദേശങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബന്ദികളെ ഉടൻ മോചിപ്പിക്കുക, പലസ്തീനികളെ ഗാസയില്‍ തുടരാൻ അനുവദിക്കുക, ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടു വച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയില്‍ അറബ്, മുസ്ലിം രാജ്യങ്ങളുമായി പദ്ധതി പങ്കിട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഫെബ്രുവരിയിൽ അമേരിക്ക ഗാസ ഏറ്റെടുക്കുമെന്നും ഇരുപത് ദശലക്ഷം ആളുകളെ ഗാസയില്‍ നിന്നും സ്ഥിരമായി മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം പലസ്തീനികളെ ഗാസയില്‍ തുടരാൻ അനുവദിക്കുക എന്ന് ട്രംപ് പറയുന്നത് യുഎസ് നയത്തിലെ പ്രധാന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അമേരിക്കയുടെ 22 ഇന സമാധാന പദ്ധതി ഭാവിയില്‍ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങിനെയെങ്കില്‍ ഒരിക്കലും വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കാത്ത അമേരിക്കയുടെ മറ്റൊരു സുപ്രധാന നയം മാറ്റം കൂടിയായിരിക്കും ഇത്.
അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഒരിക്കലും വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിച്ചിട്ടില്ല. ‘ഒക്ടോബർ 7 ന് ശേഷം പലസ്തീനികൾക്ക് ജറുസലേമിൽ നിന്ന് ഒരു മൈൽ അകലെ ഒരു രാഷ്ട്രം നൽകുന്നത് സെപ്റ്റംബർ 11 ന് ശേഷം അൽ-ഖ്വയ്ദയ്ക്ക് ന്യൂയോർക്കില്‍ നിന്ന് ഒരു മൈൽ അകലെ ഒരു രാഷ്ട്രം നൽകുന്നത് പോലെയാണ്. ഇത് ഭ്രാന്താണ്. ഞങ്ങൾ അത് ചെയ്യില്ല… ഒരു ഭീകര രാഷ്ട്രത്തെ ഞങ്ങളുടെ മേല്ക്ക് തള്ളിയിടാൻ ഇസ്രയേൽ നിങ്ങളെ അനുവദിക്കില്ല’ എന്നാണ് വെള്ളിയാഴ്ച യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പറഞ്ഞത്. എന്നാല്‍ നാല് ദിവസമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും വിജയകരമായ ഒരു ഉടമ്പടിയുണ്ടാകുന്നത് വരെ ഇത് തുടരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ട്രംപിന്റെ 21 ഇന സമാധാന പദ്ധതി…
- ഗാസയെ അയൽ രാജ്യങ്ങൾക്ക് ഭീഷണിയുണ്ടാക്കാത്ത തരത്തിലുള്ള ഭീകരവാദ മുക്ത മേഖലയാക്കി മാറ്റും.
- ഗാസ സ്ട്രിപ്പ് വികസിപ്പിക്കും; ജന ജീവിതം മെച്ചപ്പെടുത്തും.
- ഇരുപക്ഷവും പദ്ധതി അംഗീകരിച്ചാൽ, ശത്രുത അവസാനിക്കും, ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങുകയും ചെയ്യും.
- 48 മണിക്കൂറിനുള്ളിൽ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും കൈമാറും
ബന്ദികളെ കൈമാറിയതിന് ശേഷം, ഇസ്രയേൽ നൂറുകണക്കിന് പലസ്തീൻ തടവുകാരെയും, യുദ്ധം ആരംഭിച്ചതിനുശേഷം തടവിലാക്കപ്പെട്ട 1,000 ത്തിലധികം ഗാസക്കാരെയും വിട്ടയക്കും. - ബന്ദികളെ മോചിപ്പിച്ച ശേഷം, സമാധാനപരമായി ഒരുമിച്ച് ജീവിക്കാൻ പ്രതിജ്ഞയെടുക്കുന്ന ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും, അതേസമയം പോകാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കും.
- കരാർ നിലവിൽ വന്നാൽ, ഗാസയിലേക്ക് മാനുഷിക സഹായം ഒഴുകും- പ്രതിദിനം 600 ട്രക്കുകൾ, അടിസ്ഥാന സൗകര്യ വികസനം, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ എന്നീ പ്രവര്‍ത്തനങ്ങളും നടക്കും.
- സഹായ വിതരണത്തിന്റെ മേല്‍നോട്ടം ഐക്യരാഷ്ട്രസഭയും റെഡ് ക്രസന്റും ഉൾപ്പെടെയുള്ള നിഷ്പക്ഷ രാജ്യാന്തര സംഘടനകള്‍ക്ക് മാത്രം.
- ദൈനംദിന ഭരണത്തിന് പലസ്തീൻ ടെക്നോക്രാറ്റുകളുടെ ഇടക്കാല ഭരണകൂടം രൂപീകരിക്കും. അറബ്, യൂറോപ്യൻ രാജ്യങ്ങളുമായി ഏകോപിപ്പിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു പുതിയ രാജ്യാന്തര സമിതി സംഘടനയെ നിരീക്ഷിക്കും. ഈ ഭരണകൂടം അതിന്റെ അജണ്ട പൂർത്തിയാക്കുന്നതുവരെ ഗാസയുടെ വീണ്ടെടുക്കലിന് ധനസഹായം നൽകുകയും ചെയ്യും.
- ഗാസ പുനർനിർമ്മിക്കുന്നതിനായി നഗരവികസനത്തിലെ പ്രാദേശിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തും. നിക്ഷേപം ആകർഷിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനായി സമഗ്ര സാമ്പത്തിക പദ്ധതി ആവിഷ്കരിക്കും.
- കുറഞ്ഞ താരിഫുകളുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കപ്പെടും.
- ഗാസ വിട്ടുപോകാൻ ഒരാളെയും നിർബന്ധിക്കില്ല. പോകാൻ തീരുമാനിക്കുന്നവർക്ക് തിരികെ വരാനുള്ള അവകാശവും നിലനിർത്തും, അതേസമയം താമസക്കാർക്ക് അവിടെ തുടരാനും മെച്ചപ്പെട്ട ഭാവിക്കായി എല്ലാ പ്രോത്സാഹനങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും.
- ഗാസയിലെ ഭരണത്തിൽ നിന്ന് ഹമാസിനെ ഒഴിവാക്കും. സൈനിക അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുമാറ്റും, അയൽരാജ്യങ്ങളുമായി സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കും.
- ഇസ്രയേലിനും ഗാസയിലെ ജനങ്ങള്‍ക്കും ഹമാസും മറ്റ് വിഭാഗങ്ങളും ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് പ്രാദേശിക പ്രവർത്തകർ ഉറപ്പാക്കും.
- അറബ്, രാജ്യാന്തര സഖ്യകക്ഷികളുമായി സഹകരിച്ച്, ഗാസയിൽ യുഎസ് ഒരു താൽക്കാലിക സുരക്ഷാ സേനയെ ഉടനടി വിന്യസിക്കും. സേന സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കുകയും ദീർഘകാല ആഭ്യന്തര സുരക്ഷാ അതോറിറ്റിയായി പ്രവർത്തിക്കാൻ പലസ്തീൻ പൊലീസിനെ പരിശീലിപ്പിക്കുകയും ചെയ്യും.
- ഇസ്രയേൽ ഗാസയെ കൂട്ടിച്ചേർക്കുകയോ സ്ഥിരമായി കൈവശപ്പെടുത്തുകയോ ചെയ്യില്ല. സ്റ്റെബിലൈസേഷൻ യൂണിറ്റുകൾ പ്രദേശം സുരക്ഷിതമാക്കുകയും ക്രമസമാധാനം നിലനിർത്തുകയും ചെയ്യുന്നതോടെ ഇസ്രയേല്‍ സൈന്യം ക്രമേണ നിയന്ത്രണം ഉപേക്ഷിക്കും.
- ഹമാസ് ഈ നിർദ്ദേശം വൈകിപ്പിക്കുകയോ നിരസിക്കുകയോ ചെയ്താൽ, ഭീകരവാദ പ്രവർത്തനങ്ങളില്ലാത്ത പ്രദേശങ്ങളിൽ ഈ നടപടികൾ നടപ്പിലാക്കും, ഇവിടങ്ങളുടെ നിയന്ത്രണം ഇസ്രയേൽ ക്രമേണ സുരക്ഷാ സേനയ്ക്ക് കൈമാറും.
- ഖത്തറിനെതിരായ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണ്. സംഘർഷത്തിൽ ദോഹയുടെ നിർണായക മധ്യസ്ഥ പങ്ക് യുഎസും രാജ്യാന്തര സമൂഹവും അംഗീകരിക്കുന്നു.
- ഇസ്രയേലികൾക്കും ഗാസക്കാർക്കും ഇടയിൽ പരസ്പര ധാരണ വളർത്തിയെടുക്കും. ഇതിനായി ഒരു ഡീ-റാഡിക്കലൈസേഷൻ പരിപാടി അവതരിപ്പിക്കും.
- ഗാസയുടെ പുനർനിർമ്മാണം പുരോഗമിക്കുകയും പലസ്തീൻ അതോറിറ്റിയുടെ പരിഷ്കരണ പരിപാടി പൂർത്തിയാകുകയും ചെയ്തുകഴിഞ്ഞാൽ, പലസ്തീൻ ജനതയുടെ അഭിലാഷമായി അംഗീകരിക്കപ്പെടുന്ന പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിലേക്കുള്ള സാഹചര്യങ്ങൾ അനുകൂലമായേക്കാം.
- സമാധാനപരമായ സഹവർത്തിത്വത്തിനായി ഇസ്രയേലും പലസ്തീനികളും തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് യുഎസ് സൗകര്യമൊരുക്കും.
